ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പണം വാങ്ങി വിറ്റ സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പണം വാങ്ങി വിറ്റ സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Update: 2025-06-19 01:03 GMT

തിരൂര്‍: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പണം വാങ്ങി വിറ്റ സംഭവത്തില്‍ പ്രതികളെ അഞ്ചു പേരെയും റിമാന്‍ഡ് ചെയ്തു. അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതു സാമ്പത്തികനില മെച്ചപ്പെടുത്താനെന്ന് കണ്ടെത്തി. കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ച ദമ്പതികള്‍ ആദ്യം ചോദിച്ചത് മൂന്ന് ലക്ഷം രൂപയാണ്. ഒടുവില്‍ വിലപേശലിനൊടുവില്‍ ഒന്നര ലക്ഷത്തില്‍ ഉറപ്പിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ അഞ്ച് പേരെയും റിമാന്‍ഡ് ചെയ്തു.

തമിഴ്‌നാട് സേലം സ്വദേശിയായ കീര്‍ത്തനയും ഭര്‍ത്താവെന്നു കരുതുന്ന തമിഴ്‌നാട് സ്വദേശി ശിവയും (24) ചേര്‍ന്നാണു കീര്‍ത്തനയുടെ ആദ്യ വിവാഹത്തിലുണ്ടായ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കീര്‍ത്തന രണ്ടര വര്‍ഷം മുന്‍പു തമിഴ്‌നാട് സ്വദേശി അയ്യപ്പനെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധം പിരിഞ്ഞശേഷം മൂന്ന് മാസം മുന്‍പാണു ശിവയുമായി അടുത്തത്. മൂന്നാഴ്ച മുന്‍പ് ഇവര്‍ തിരൂര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സിലെത്തി. ഇതിനിടെ കീര്‍ത്തന വീണ്ടും ഗര്‍ഭിണിയായി. സാമ്പത്തിക പ്രയാസം വന്നതോടെ ആദ്യ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അടുത്തുതന്നെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ സെന്തില്‍കുമാര്‍ (49), പ്രേമലത (45) എന്നിവരിലൂടെയാണ് കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ആദിലക്ഷ്മിക്ക് കുഞ്ഞിനെ ആവശ്യമുണ്ടെന്നു മനസ്സിലാക്കുന്നത്. 15നു കുട്ടിയെ കൈമാറി. കീര്‍ത്തനയ്ക്കും ശിവയ്ക്കും ലഭിച്ച ഒന്നരലക്ഷം രൂപയില്‍ 1,38,000 രൂപ പൊലീസ് കണ്ടെടുത്തു. കുഞ്ഞ് ശിശുപരിപാലന കേന്ദ്രത്തിലാണ്.

Tags:    

Similar News