പ്ലാസ്റ്റിക്കിന് പകരം ജൈവ പേന; കോളേജ് വിദ്യാര്‍ത്ഥിനിയുടെ സ്റ്റാര്‍ട്ടപ്പിന് രണ്ട് ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഗ്രാന്റ്

ജൈവ പേന; കോളേജ് വിദ്യാര്‍ത്ഥിനിയുടെ സ്റ്റാര്‍ട്ടപ്പിന് രണ്ട് ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഗ്രാന്റ്

Update: 2025-06-19 02:08 GMT

മൂലമറ്റം: പ്ലാസ്റ്റിക് ബദലെന്നനിലയില്‍ ജൈവ പേനയുണ്ടാക്കാനുള്ള കോളേജ് വിദ്യാര്‍ത്ഥിനിയുടെ സ്റ്റാര്‍ട്ടപ്പിന് രണ്ട് ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഗ്രാന്റ്. പ്രകൃതിസൗഹൃദ പേനയുണ്ടാക്കാനുള്ള മൂലമറ്റം സെയ്ന്റ് ജോസഫ് കോളേജ് വിദ്യാര്‍ഥിനി അമല ജോസി(25)ന്റെ ആശയത്തിനാണ് സര്‍ക്കാരിന്റെ ഫുള്‍ മാര്‍ക്ക് ലഭിച്ചത്. ബയോ പോളിമര്‍ ഉപയോഗിച്ച് എളുപ്പം പ്രകൃതിയില്‍ ലയിക്കുന്ന പെന്‍ ക്യാന്‍വാസ് എന്ന അമലയുടെ ആശയത്തിനാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അംഗീകാരം നല്‍കിയത്.

ഇടുക്കി ജില്ലയിലെ കോളേജ് വിദ്യാര്‍ഥിക്ക് ലഭിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ഐഡിയ ഗ്രാന്റാണിത്. സര്‍ക്കാരിന്റെ ഗ്രാന്റുപയോഗിച്ച് ആശയത്തിന്റെ പേറ്റന്റെടുത്ത് കൊച്ചിയില്‍ ബിസിനസ് സംരംഭം തുടങ്ങാനുള്ള പ്രയത്‌നത്തിലാണ് ബിബിഎം പൂര്‍ത്തിയാക്കിയ അമല. സര്‍ക്കാര്‍ ഗ്രാന്റുപയോഗിച്ച് കളമശ്ശേരി സിടെക്കില്‍(കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍ എന്‍ജിനീയറിങ്) ബിസിനസ് സംരംഭം തുടങ്ങാനാണ് അമലയുടെ പദ്ധതി. ഇതിനകം രണ്ടിനം പേനകളുണ്ടാക്കുകയും ചെയ്തു.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച സെമിനാറില്‍നിന്നാണ് പ്രകൃതി സൗഹൃദ ബദല്‍ ഉത്പന്നങ്ങളെക്കുറിച്ചാലോചിച്ചത്. ഒടുവില്‍ ബയോ ഡിഗ്രേഡബിള്‍ പെന്‍ ക്യാന്‍വാസ് എന്ന ആശയം മനസ്സില്‍വന്നു. സൃഹൃത്ത് അര്‍ച്ചന പൗലോസ്, കോളേജിലെ അധ്യാപകരായ റോബിന്‍ ജോണ്‍, ഷാരോണ്‍ ലീ ജോസ്, വകുപ്പ് മേധാവി ജോസഫ് ജോണ്‍ എന്നിവരുമായി കൂടിയാലോചിച്ച് ആശയം വികസിപ്പിച്ചു. മാസങ്ങള്‍നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രകൃതിസൗഹൃദ പേന റെഡിയായി. സ്റ്റാര്‍ട്ടപ് മിഷന് അപേക്ഷ നല്‍കി. രണ്ടുവര്‍ഷമായി അംഗീകാരത്തിന് കാത്തിരിക്കുകയായിരുന്നു.

15 രൂപ, 20 രൂപ നിരക്കിലാകും പേനകള്‍ വിപണിയിലെത്തിക്കുക. രണ്ടാം ഘട്ടമായി കസേരകളുണ്ടാക്കണമെന്നാണ് ആഗ്രഹമെന്ന് അമല ജോസ് പറഞ്ഞു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍നിന്നും എംബിഎ എടുത്ത് ബിസിനസ്സില്‍ ഒരുകൈ നോക്കാന്‍തന്നെയാണ് അമല ജോസിന്റെ തീരുമാനം. മോനിപ്പള്ളി അടുപ്പറമ്പില്‍ ജോസ് ജോസഫിന്റെയും ലിസിയുടെയും മകളാണ് അമല. ആല്‍ബിന്‍ ജോസ്, എബിന്‍ ജോസ് എന്നിവര്‍ സഹോരങ്ങളാണ്.

Tags:    

Similar News