ഉന്നതിയില്‍ കുടുങ്ങിയ ആര്യാടന്‍ ഷൗക്കത്തിനെയും സംഘത്തെയും തിരികെയെത്തിച്ചു

ഉന്നതിയില്‍ കുടുങ്ങിയ ആര്യാടന്‍ ഷൗക്കത്തിനെയും സംഘത്തെയും തിരികെയെത്തിച്ചു

Update: 2025-06-26 14:45 GMT

നിലമ്പൂര്‍ വാണിയമ്പുഴ ഉന്നതിയില്‍ കുടുങ്ങിയ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും സംഘവും തിരിച്ചെത്തി. ഡിങ്കി ബോട്ടിന്റെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് ആര്യാടന്‍ ഷൗക്കത്തും സംഘവും രണ്ടു മണിക്കൂറോളം കുടുങ്ങിയത്. രണ്ടുമണിക്കൂറോളം കാട്ടില്‍ കുടങ്ങിയ ഇവരെ ജില്ലാ കളക്ടറുടെ ഇടപെടലില്‍ മലപ്പുറത്ത് നിന്നും ദേശീയ ദുരന്തനിവാരണ സേന ബോട്ടെത്തിച്ചാണ് കരയിലെത്തിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്നാണ് കാട്ടില്‍ കുടുങ്ങിയത്. രണ്ടുമണിക്കൂറോളമാണ് ഷൗക്കത്തും സംഘവും കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. ഡിങ്കി ബോട്ടില്‍ മടങ്ങുന്നതിനിടെ ചാലിയാര്‍ പുഴയുടെ മധ്യത്തിലെത്തിയതോടെ എന്‍ജിന്‍ തകരാറിലാവുകയായിരുന്നു. സാഹസപ്പെട്ടാണ് ഫയര്‍ ഫോഴ്സ് സംഘം ബോട്ട് മറുതീരത്ത് അടുപ്പിച്ചത്.

നാളെ സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ ഷൗക്കത്ത് ഇന്ന് രാത്രിയാണ് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തിരുന്നത്. രാത്രി 9.30-നുള്ള രാജ്യറാണി എക്‌സ്പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പായി മാര്‍ത്തോമ കോളേജിലും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലും കൊണ്ടോട്ടിയില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ കാട്ടില്‍ കുടുങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഈ പരിപാടികള്‍ മാറ്റിവെച്ചു.

Similar News