വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് ജീവനൊടുക്കിയെന്ന് ബന്ധുക്കള്‍

Update: 2025-07-22 16:40 GMT

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ പഞ്ചായത്തിലെ നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ(18)യെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അയല്‍ക്കാരിയുടെ മകന്‍ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു. ഇക്കാര്യത്തില്‍ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് ആരോപണം. തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്ന പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു.

ഐടിഐ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മരണമുണ്ടായത്. പാറശ്ശാല ധനുവച്ചപുരം ഐടിഐയിലാണ് അനുഷ പ്രവേശനം നേടിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Similar News