പരാതിയുമായി ചെന്നപ്പോള്‍ കേസെടുത്തില്ല; പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി; സിഐ തെറി വിളിച്ചു; പനമരം പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം

പനമരം പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം

Update: 2025-09-09 09:30 GMT

കല്‍പ്പറ്റ: ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ചതിന്റെ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് യുവതികളുടെ ആരോപണം. വയനാട് പനമരം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചു. മാത്തൂര്‍ സ്വദേശികളായ രണ്ട് യുവതികളാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നത്. പരാതിയുമായി വന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും പനമരം സിഐ തെറി വിളിച്ചെന്നുമാണ് ആരോപണം. തങ്ങളെ മോശക്കാരായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും യുവതികള്‍ ആരോപിക്കുന്നു.

ഒരു സംഘം ആളുകള്‍ വീട് ആക്രമിച്ചു എന്ന പരാതിയുമായാണ് യുവതികള്‍ പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. കൂടാതെ അവിടെ വെച്ച് പൊലീസ് മോശമായി പെരുമാറുകയും ചെയ്തു. 8 ദിവസമായി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും കേസെടുത്തിട്ടില്ലെന്നാണ് യുവതികള്‍ ആക്ഷേപം ഉന്നയിക്കുന്നത്.

സംഭവത്തില്‍ പനമരം സിഐ ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടാണ് യുവതികള്‍ പ്രതിഷേധം നടത്തുന്നത്. അതേസമയം, യുവതികള്‍ ഉന്നയിക്കുന്ന ആരോപണം പനമരം പൊലീസ് നിഷേധിച്ചു. പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്. അതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും പനമരം പൊലീസ് അറിയിച്ചു.

Similar News