ഫോട്ടോ മോര്‍ഫ് ചെയ്ത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റില്‍

ഫോട്ടോ മോർഫ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി ബലാത്സംഗം; പ്രതി പിടിയിൽ

Update: 2025-10-18 01:04 GMT

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം വിദേശത്തേക്കു കടന്ന കേസിലെ പ്രതി അറസ്റ്റില്‍. കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശി പ്ലാത്തിപ്ലാക്കല്‍ വീട്ടില്‍ നിസാറിനെ (45)യാണ് നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്ത് നിന്നും കരിപ്പൂരില്‍ വിമാനം ഇറങ്ങിയ പ്രതിയെ പോലിസ് പിടികൂടുക ആയിരുന്നു. ഈസ്റ്റ് ഹില്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

2019ലാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. യുവതിയെ ഫോണില്‍ ശല്യപ്പെടുത്തിയിരുന്ന പ്രതി 2019 സെപ്റ്റംബറില്‍ ഈസ്റ്റ് ഹില്ലിലെ വീട്ടില്‍ അതിക്രമിച്ചു കടക്കുകയായിരുന്നു. യുവതിയെ കട്ടിലിലേക്ക് തള്ളിയിട്ട് ഫോട്ടോ എടുത്ത ശേഷം അത് മോര്‍ഫ് ചെയ്ത് പലര്‍ക്കും അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നുമാണ് കേസ്. പ്രതിക്കൊപ്പം യുവതി പോയില്ലെങ്കില്‍ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ നടക്കാവ് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News