പതിവായി വീട്ടില്‍ ദുര്‍മന്ത്രവാദം; ചോദ്യം ചെയ്ത ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം കുഴല്‍ കിണറിലിട്ട് മൂടി: സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

ദുർമന്ത്രവാദം ചോദ്യംചെയ്ത ഭാര്യയെ കൊന്ന് കുഴൽക്കിണറിലിട്ട് മൂടി

Update: 2025-10-22 02:32 GMT

മൈസൂരു: അന്ധവിശ്വാസങ്ങളെ എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്ന ശേഷം കുഴല്‍ക്കിണറിലിട്ടു മൂടി. സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് ഇയാളുടെ മാതാപിതാക്കള്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. അന്ധവിശ്വാസം തലയ്ക്കുപിടിച്ച ചിക്കമംഗളൂരു കടൂര്‍ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതിയെ (28) കൊലപ്പെടുത്തിയത്.

ഇയാള്‍ പതിവായി വീട്ടില്‍ ദുര്‍മന്ത്രവാദമടക്കം ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതാണ് ഭാരതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഭാരതിയെ കൊലപ്പെടുത്തിയ ശേഷം വിജയ് തന്റെ മാതാപിതാക്കളുടെ സഹായത്തോടെ മൃതദേഹം ഉപയോഗശൂന്യമായ വലിയ കുഴല്‍ക്കിണറില്‍ കയറുകെട്ടി താഴ്ത്തി കോണ്‍ക്രീറ്റിട്ട് മൂടുകയായിരുന്നു.

കൊലപാതക ശേഷം ഒന്നും അറിയാത്ത മട്ടില്‍ നടന്ന ഇയാള്‍ ഒന്നരമസംമുന്‍പ് ഭാര്യയെ കാണാനില്ലെന്നു കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയെ തല്ലിക്കൊന്നതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം അടക്കംചെയ്ത സ്ഥലവും കാണിച്ചുകൊടുത്തു. പോലീസ് പരിശോധനയില്‍ വീടിന് സമീപത്തെ കൃഷിസ്ഥലത്തോട് ചേര്‍ന്ന് മൂടിയ നിലയിലുള്ള കുഴല്‍ക്കിണറില്‍നിന്ന് മൃതദേഹം കണ്ടെത്തി.

ഭാരതിയുടെ ആത്മാവ് പുറത്തുവരുമെന്നും അങ്ങനെ സംഭവിച്ചാല്‍ പിടിക്കപ്പെടുമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിനായി ഇയാള്‍ വീട്ടില്‍ ദുര്‍മന്ത്രവാദവും മൃഗബലിയും നടത്തി. കേസില്‍ തെളിവു നശിപ്പിക്കാനും കൊലപാതകവിവരം മറച്ചുവെക്കാനും കൂട്ടുനിന്നതിനാണ് പ്രതിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റുചെയ്തത്.

Tags:    

Similar News