വാടകയ്‌ക്കെടുത്ത കാറില്‍നിന്ന് എംഡിഎംഎ പിടികൂടിയെന്ന് പറഞ്ഞ് കാറുടമയില്‍നിന്ന് പണംതട്ടി; പ്രതികള്‍ അറസ്റ്റില്‍

news

Update: 2025-10-29 04:23 GMT

വണ്ടൂര്‍: കാളികാവ് സ്വദേശിയില്‍ നിന്നും വാടകയ്‌ക്കെടുത്ത കാറില്‍നിന്ന് പോലീസ് എംഡിഎംഎ പിടികൂടിയെന്ന് പറഞ്ഞ് കാറുടമയില്‍നിന്ന് പണംതട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കറുത്തേനി തട്ടാന്‍കുന്ന് ആലുങ്ങള്‍ അബ്ദുല്‍ വാഹിദ് (26), കൂരാട് തെക്കുംപുറം മരുതത്ത് അബ്ദുല്‍ ലത്തീഫ് (27), വണ്ടൂര്‍ കരുണാലയപ്പടി പൂലാടന്‍ അഫ്‌സല്‍ (26) എന്നിവരെയാണ് വണ്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റുചെയ്തത്.

കാറുടമയെ കബളിപ്പിച്ച് 22,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. തട്ടിപ്പ് മനസ്സിലായ കാളികാവ് സ്വദേശി പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. കഴിഞ്ഞ 22-നാണ് ലത്തീഫ് കാര്‍ വാടകയ്‌ക്കെടുത്തത്. 24നായിരുന്നു തിരിച്ചുകൊടുക്കേണ്ടത്. അനനേ ദിവസം വാഹിദ് പരാതിക്കാരനെ ഫോണില്‍ വിളിച്ച് കാര്‍ അമ്പലപ്പടിയില്‍വെച്ച് എംഡിഎംഎയുമായി പോലീസ് പിടികൂടിയെന്നും വിട്ടു കിട്ടണമെങ്കില്‍ 50,000 രൂപ വേണമെന്നും പറഞ്ഞു. 28,000 രൂപ കൈവശമുണ്ടെന്നും 22,000 രൂപ കൂടി വേണമെന്നും പറഞ്ഞു. ഈ പണം കാറുടമയോട് നല്‍കണമെന്നും ആവശ്യപ്പെട്ടു. തെളിവിനായി കാര്‍ വണ്ടൂര്‍ പോലീസ്സ്റ്റേഷനു മുന്‍വശം റോഡില്‍ നിര്‍ത്തി ചിത്രം പരാതിക്കാരന് അയച്ചുകൊടുക്കുകയും ചെയ്തു.

പ്രതികളുടെ തട്ടിപ്പില്‍ വിശ്വസിച്ച പരാതിക്കാരന്‍ പണം ഗൂഗിള്‍ പേ വഴി അയയ്ക്കാന്‍ സന്നദ്ധനായെങ്കിലും നേരിട്ടുവേണമെന്ന് വാഹിദ് ആവശ്യപ്പെട്ടു. പിന്നീട് പരാതിക്കാരന്‍ സുഹൃത്ത് വഴി പണം എത്തിച്ചുനല്‍കുകയും ചെയ്തു. ഇതോടെ പ്രതികള്‍ പരാതിക്കാരന് കാര്‍ തിരിച്ചുനല്‍കുകയും ഉടമ നല്‍കിയ പണം പ്രതികള്‍ പങ്കിട്ടെടുക്കുകയും ചെയ്തു. പരിചയത്തിലുള്ള പോലീസുകാരനോട് പരാതിക്കാരന്‍ വിവരം പറഞ്ഞതോടെയാണ് പ്രതികള്‍ തന്ത്രപരമായി ആസൂത്രണംചെയ്ത പദ്ധതിയാണെന്ന് മനസ്സിലായത്.

ഇതോടെ പോലിസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. 40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ലത്തീഫ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അഫ്‌സല്‍ ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടയാളാണ്.

എസ്‌ഐമാരായ വാസുദേവന്‍ ഓട്ടുപാറ, വി.കെ. പ്രദീപ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, സിപിഒ റിയാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News