സ്‌കൂട്ടര്‍ കാറിന്റെ കണ്ണാടിയില്‍ ഉരസിയത് പകയായി; മാപ്പു പറഞ്ഞിട്ടും യുവാവിനെ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തി: മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍

യുവാവിനെ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തി: മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍

Update: 2025-10-31 04:21 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ ഡെലിവറി ഏജന്റിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും അറസ്റ്റിലായി. ഡെലിവറി ഏജന്റായ യുവാവ് ഓടിച്ച ബൈക്ക് മലയാളി യുവവിന്റെ കാറിന്റെ കണ്ണാടിയില്‍ ഉരസിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട ദര്‍ശനും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടര്‍ മലപ്പുറം സ്വദേശി മനോജ്കുമാറിന്റെ കാറില്‍ ഉരസിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

സ്‌കൂട്ടര്‍ മുട്ടിയപ്പോള്‍ കാറിന്റെ വശത്തെ കണ്ണാടിക്ക് കേടുപാടുണ്ടായി. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. എന്നാല്‍ ഡെലിവറി ചെയ്യേണ്ട സാധനം നല്‍കാന്‍ വൈകുമെന്നതിനാല്‍ ദര്‍ശന്‍ മനോജ്കുമാറിനോട് ക്ഷമാപണം നടത്തി യാത്ര തുടര്‍ന്നു. എന്നാല്‍, മനോജ് കുമാര്‍ കാര്‍ പിന്തുടരുകയും ദര്‍ശനും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ദര്‍ശന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മനോജ് കുമാറിന്റെ ഭാര്യയും കശ്മീര്‍ സ്വദേശിനിയുമായ ആരതി ശര്‍മയും (30) അറസ്റ്റിലായി. സൗത്ത് ബെംഗളൂരുവിലെ നടരാജ ലേ ഔട്ടില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് ദര്‍ശനും സുഹൃത്ത് വരുണും അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ നിര്‍ത്താതെപോയി.

സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ മനോജ്കുമാറും ഭാര്യയുമായിരുന്നെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് റോഡിലെ തര്‍ക്കത്തിന്റെ പ്രതികാരമായി ദര്‍ശന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിപ്പിക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ബെംഗളൂരുവിലെ കളരിപ്പയറ്റ് കേന്ദ്രത്തിലെ പരിശീലകനുമാണ് മനോജ് കുമാര്‍(32), മരിച്ച ദര്‍ശന്‍ കെംപത്തള്ളി സ്വദേശിയാണ്.

Tags:    

Similar News