വാടകയ്ക്ക് നല്‍കിയ ഥാറില്‍ ഗോവയുടെ അതിര്‍ത്തി കടന്നു; ട്രാക്കറിന്റെ സഹായത്തോടെ കാര്‍ കണ്ടെത്തിയ ഉടമ 19കാരനെ തല്ലിക്കൊന്നു

വാടകയ്ക്ക് നല്‍കിയ ഥാറില്‍ ഗോവയുടെ അതിര്‍ത്തി കടന്നു; 19കാരനെ തല്ലിക്കൊന്നു

Update: 2025-11-03 00:09 GMT

ഗോവ: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാടകയ്‌ക്കെടുത്ത ഥാറുമായി ഗോവയുടെ അതിര്‍ത്തി കടന്ന 19 വയസ്സുകാരനെ മര്‍ദിച്ച് കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ കപില്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഗോവയിലെത്തിയ കപില്‍ കാര്‍ വാടകയ്‌ക്കെടുത്ത ശേഷം അതുമായി കടന്നു കളയുക ആയിരുന്നു.ഇതില്‍ പ്രകോപിതനായ കാര്‍ ഉടമ കപിലിനെ പിടികൂടി തിരികെ ഗോവയിലെത്തിച്ച് ആക്രമിക്കുക ആയിരുന്നു.

ദേഹമാസകലം ഗുരുതര പരുക്കുകളോടെ വടക്കന്‍ ഗോവയിലെ തിവിമില്‍ നിന്ന് വെള്ളിയാഴ്ചയാണ് കപിലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഥാര്‍ വാടകയ്ക്ക് നല്‍കിയ കണ്ടോലിം സ്വദേശി ഗുരുദത്ത് ലാവണ്ടെയും രണ്ട് സുഹൃത്തുക്കളുമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വ്യാഴം വൈകിട്ട് വാടകയ്‌ക്കെടുത്ത ഥാറുമായി കപില്‍ ചൗധരി ഗോവന്‍ അതിര്‍ത്തി കടന്ന് മഹാരാഷ്ട്രയിലേക്കു നീങ്ങി. വാഹനത്തിലെ ട്രാക്കറിന്റെ സഹായത്തോടെ ഇത് മനസ്സിലാക്കിയ ഉടമ പിന്തുടര്‍ന്നെത്തി പിടികൂടുക ആയിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും തിരിച്ച് ഗോവയിലെത്തിച്ച ശേഷം സംഘം ചേര്‍ന്നു മര്‍ദിച്ചു. മര്‍ദനത്തില്‍ കപിലിന് ബോധം നഷ്ടമായതോടെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് കപില്‍ ചൗധരി ഥാര്‍ വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Tags:    

Similar News