കടുവ സെന്‍സസ് നിരീക്ഷണ സംഘത്തിനുനേരെ കാട്ടുപോത്തിന്റെ ആക്രമണം; ഗുരുതര പരിക്കേറ്റ വാച്ചറെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Update: 2025-12-03 13:11 GMT

കുമളി: തേക്കടിയില്‍ കടുവ സെന്‍സസിനായി പോയ സംഘത്തിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തില്‍ വാച്ചര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മേഘമല സ്വദേശിയായ വൈരമുത്തുവിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സീനിയറോടയ്ക്ക് സമീപം കുട്ടാംകയത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കടുവ സെന്‍സസ് എടുക്കുന്നതിനായി വനത്തിനുള്ളിലേക്ക് പോയ ഉദ്യോഗസ്ഥസംഘത്തിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വൈരമുത്തുവിന്റെ വയറിന് സാരമായി പരിക്കേറ്റു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ ബോട്ടില്‍ തേക്കടി ലാന്‍ഡിങ്ങില്‍ എത്തിക്കുകയും തുടര്‍ന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Similar News