എക്‌സൈസിനെ കണ്ടപ്പോള്‍ എംഡിഎംഎ കുടിവെള്ളത്തില്‍ കലക്കി രക്ഷപ്പെടാന്‍ ശ്രമം; എന്‍ജിനീയര്‍ അടക്കം മൂന്ന് യുവാക്കള്‍ റിമാന്‍ഡില്‍

എംഡിഎംഎ കുടിവെള്ളത്തില്‍ കലക്കി രക്ഷപ്പെടാന്‍ ശ്രമം; മൂന്ന് യുവാക്കള്‍ റിമാന്‍ഡില്‍

Update: 2025-12-11 00:35 GMT

ഉദുമ: എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ രക്ഷപെടാന്‍ കുപ്പിയിലെ കുടിവെള്ളത്തില്‍ എംഡിഎംഎ കലക്കിയ യുവ എന്‍ജിനീയര്‍ അടക്കം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവര്‍ ഉപയോഗിച്ചിരുന്ന കാറില്‍നിന്ന് 4.813 ഗ്രാം എംഡിഎംഎ കൂടി തുടര്‍ന്നുള്ള പരിശോധനയില്‍ പിടിച്ചു. രാസലഹരിവസ്തു കലര്‍ത്തിയ 618 ഗ്രാം വെള്ളവും പിടിച്ചെടുത്തു. സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.

ചട്ടഞ്ചാല്‍ കുന്നാറയിലെ കെ. അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീന്‍ (21), പള്ളിക്കര തൊട്ടിയിലെ ടി.എം. ഫൈസല്‍ (38) എന്നിവരാണ് റിമാന്‍ഡിലായത്. ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. ഇവിടെ ഫൈസലിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന സ്ഥാപനമുണ്ട്. ഈ സ്ഥാപനം കേന്ദ്രീകരിച്ചാണ് മയക്കു മരുന്ന് വില്‍പ്പന നടന്നിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൂവരും പിടിയിലായത്.

മയക്കു മരുന്ന് കച്ചവടം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഏറെ നാളായി ഈ സ്ഥാപനം നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെ ഒരു കാറില്‍ മയക്കുമരുന്ന് എത്തിയതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇതിന് പിന്നാലെ പരിശോധകസംഘം സ്ഥാപനം വളഞ്ഞു. എക്‌സൈസുകാര്‍ എത്തിയെന്ന് മനസ്സിലായ സംഘം ഓഫിസിന്റെ വാതില്‍ അടച്ച് കുറ്റിയിട്ടു. പരിശോധകര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും കതക് തുറന്നില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ച് കതക് തുറക്കുമെന്നറിയച്ചതോടെ കതക് തുറന്നുകിട്ടി.

തുടര്‍ന്ന് മണിക്കൂറുകളോളം ഓഫിസ് മുഴുവനും അരിച്ചു പെറുക്കിയിട്ടും മയക്കുമരുന്ന് കണ്ടെടുക്കാനായില്ല. അവസാനമാണ് ഇവരുടെ മേശപ്പുറത്തുണ്ടായിരുന്ന കുപ്പിവെള്ളത്തിലേക്ക് പരിശോധകരുടെ ശ്രദ്ധ തിരിഞ്ഞത്. പിടിവീഴുമെന്ന് ഉറപ്പായതോടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ ഇവര്‍ എംഡിഎംഎ കലക്കുകയായിരുന്നു. ഇത് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഒരു മില്ലി ഗ്രാം മയക്കുമരുന്ന് മാത്രം വെള്ളത്തില്‍ കലര്‍ത്തിയാലും ആകെ വെള്ളത്തിന്റെ തൂക്കംതന്നെ മയക്കുമരുന്നായി കണക്കാക്കി കേസെടുക്കും.

മുറിയില്‍നിന്ന് ലഹരിവസ്തു കണ്ടെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. മയക്ക് മരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണവും കാറും, പിടിച്ചെടുത്തു. സംഭവമറിഞ്ഞ് വന്‍ ജനകൂട്ടം തടിച്ചുകൂടിയിരുന്നു. കാസര്‍കോട് അസി. എക്‌സൈസ് കമ്മിഷണര്‍ പി.പി. ജനാര്‍ദനന്‍, കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, പി.വി. ഷിജിത്ത്, പി. ശൈലേഷ് കുമാര്‍, സോനു സെബാസ്റ്റ്യന്‍, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ദിനേശന്‍ കുണ്ടത്തില്‍, ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍ എന്നിവരാണ് പരിശോധകസംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News