ദുബായില്‍ നിന്നും നാട്ടിലെത്തി; പ്രതിശ്രുത വധുവിനെ കാണാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായി: രണ്ട് ദിവസത്തിന് ശേഷം ചതുപ്പില്‍ കണ്ടെത്തി

പ്രതിശ്രുത വധുവിനെ കാണാന്‍ പോയ യുവാവിനെ ചതുപ്പ് നിലത്തില്‍ കണ്ടെത്തി

Update: 2025-12-17 04:03 GMT

ആലപ്പുഴ: വിദേശത്തുനിന്നു നാട്ടിലെത്തിയശേഷം പ്രതിശ്രുത വധുവിനെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ രണ്ടുദിവസത്തിന് ശേഷം ചതുപ്പ് നിലത്തില്‍ കണ്ടെത്തി. ബുധനൂര്‍ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണന്‍നായരുടെ മകന്‍ വിഷ്ണുവിനെയാണ് (34) ചതുപ്പില്‍ നിന്നും കണ്ടെത്തിയ്. പോലിസ് അന്വേഷിക്കുന്നതിനിടെ എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്ത് നിന്നും ജനപ്രതിനിധിയാണ് അവശനിലയില്‍ കിടക്കുന്ന വിഷ്ണുവിനെ കണ്ടെത്തിയത്.

ദുബായില്‍ ജോലിചെയ്യുന്ന വിഷ്ണു ഞായറാഴ്ച വൈകിട്ടാണ് നാട്ടിലെത്തിയത്. വീട്ടിലെത്തി ഉടന്‍ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണുവിനെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തില്‍ ചെട്ടികുളങ്ങരയില്‍ എത്തിയില്ലെന്ന് വ്യക്തമായി. ഇതോ വീട്ടുകാര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ ബുധനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ജനപ്രതിനിധിയായ രാജേഷ് ഗ്രാമത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സി.സി.സി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മാവേലിക്കര കരയംവട്ടം ഭാഗത്തുനിന്ന് വിഷ്ണു തന്റെ ബൈക്കില്‍ തിരിയുന്നതായി വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യം ബൈക്കും തൊട്ടപ്പുറത്ത് ചതുപ്പില്‍ അവശ നിലയില്‍ വിഷ്ണുവിനെയും കണ്ടെത്തുന്നത്. യാത്രാമധ്യേ അപകടത്തില്‍പെട്ടതാണെന്നാണ് നിഗമനം.

Tags:    

Similar News