ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; പിന്നാലെ പുറത്ത് വരുന്നത് ഭര്‍ത്താവിന്റെ മരണ വാര്‍ത്ത; അമിതഅളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്ന് മകന്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെ പോസ്റ്റും പിന്നാലെ മരണവും; കൊലപാതകമെന്ന് സംശയം

Update: 2025-12-19 01:47 GMT

തിരുവനന്തപുരം: ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ ഭര്‍ത്താവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. തദ്ദേശതിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്കു സീറ്റ് നല്‍കിയാല്‍ എതിരെ രംഗത്തുവരുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വെമ്പായം വേറ്റിനാട് സ്വദേശി എം.അജിത് കുമാറിന്റെ (53) മരണത്തിലാണ് സംശയം ഉയരുന്നത്. മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

അമിതഅളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്നായിരുന്നു മകന്‍ വിനായക് ശങ്കര്‍ നല്‍കിയ മൊഴി. ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഇയാള്‍ രംഗത്ത് വന്നിരുന്നു. മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ സഹിതം അജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ: 'ഭാര്യ ബീന എന്റെ പേരു കൂടി ചേര്‍ത്ത് രണ്ട് തവണ മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഇവര്‍ക്ക് കോണ്‍ഗ്രസ് കമ്മിറ്റി സീറ്റ് നല്‍കിയാല്‍ ഞാന്‍ തന്നെ അവള്‍ക്ക് എതിരെ രംഗത്തുവരും.'

ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ബീനയാണ് അജിതിന്റെ ഭാര്യ. ഒക്ടോബര്‍ 10ന് രാവിലെ അഞ്ചുമണിയോടെയാണ് അജിത്തിനെ വീട്ടിലെ ഓഫിസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സരിച്ച ബീന പരാജയപ്പെട്ടിരുന്നു.

Tags:    

Similar News