കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്; പുതിയ ചരിത്രം രചിക്കുമെന്ന് മന്ത്രി പി രാജീവ്

Update: 2025-12-23 08:09 GMT

കൊച്ചി: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളിലാണ് കൊച്ചിയിലാണ് പരിപാടി നടത്തിയത്.

നിക്ഷേപക സംഗമത്തിന് ശേഷം 10 മാസം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണെന്നും ഇതിനകം നിര്‍മ്മാണമാരംഭിച്ച പദ്ധതികളിലൂടെ 35,463.070 കോടി രൂപയുടെ നിക്ഷേപവും 50,483 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയാണെന്ന് മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

സംസ്ഥാനത്തെ ഇതുവരെയുള്ള നിക്ഷേപക സംഗമങ്ങളില്‍ ഏറ്റവുമധികം പരിവര്‍ത്തന നിരക്ക് രേഖപ്പെടുത്തിയാണ് കേരള ഗ്ലോബല്‍ സമ്മിറ്റിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് പി രാജീവ് മുന്‍പ് പറഞ്ഞിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്. നിക്ഷേപക സംഗമത്തിന് ശേഷം 10 മാസം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ യഥാര്‍ത്ഥ നിക്ഷേപങ്ങളാവുന്നതിലെ വേഗത ഇപ്പോഴിതാ പുതിയൊരു റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു. താല്‍പര്യപത്രങ്ങള്‍ നിക്ഷേപങ്ങളാവുന്നതില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പരിവര്‍ത്തന നിരക്കാണ് കേരളത്തില്‍ ഇതിനകം രേഖപ്പെടുത്തിയത്. നിക്ഷേപ വാഗ്ദാനങ്ങളില്‍ 23.16% യഥാര്‍ത്ഥ നിക്ഷേപമായി പരിണമിച്ചു. സ്ഥലം അനുവദിച്ച പദ്ധതികളുടെ കാര്യമെടുത്താല്‍ 37% ആണ് പരിവര്‍ത്തന നിരക്ക്. സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ വന്‍ വിജയമായിരുന്നു ഐ കെ ജി എസ് എന്ന് പിന്നിട്ട പത്ത് മാസങ്ങള്‍ തെളിയിക്കുന്നു. 449 താല്‍പര്യപത്രങ്ങളാണ് ഐ. കെ. ജി. എസില്‍ ഒപ്പു വച്ചത്. 1.81 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപ താല്പര്യ പത്രങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചു. ഇതിലൂടെ അഞ്ച് ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു.

ടൂറിസം, ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മാണം, ഐടി / ഐടി അധിഷ്ഠിത വ്യവസായങ്ങള്‍, മരാധിഷ്ഠിത വ്യവസായങ്ങള്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത്‌കെയര്‍, ആയൂര്‍വേദ & വെല്‍നെസ്സ് തുടങ്ങിയ മേഖലകളിലാണ്, മേല്‍ പറഞ്ഞ നിക്ഷേപ താല്പര്യ പത്രങ്ങളില്‍ അധികവും ഒപ്പ് വച്ചത്.

ലോകോത്തര ബ്രാന്റുകള്‍ മുതല്‍ കേരളത്തിന്റെ സ്വന്തം കമ്പനികള്‍ വരെ നിക്ഷേപ താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇതില്‍ 104 നിക്ഷേപ പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിന് ഇത് പുതിയ അനുഭവമാണ്. നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ഒന്നാം നിരയിലാണ് കേരളം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടോടെയാണ് വിദേശ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടെ ഇങ്ങോട്ടെത്തിയത്. ഇതിനകം നിര്‍മ്മാണമാരംഭിച്ച പദ്ധതികളിലൂടെ 35,463.070 കോടി രൂപയുടെ നിക്ഷേപവും, 50,483 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയാണ്.

Similar News