തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പറില്‍ ഒപ്പിട്ടില്ല; ആര്‍ ശ്രീലേഖയുടെ വോട്ട് അസാധു

Update: 2026-01-07 13:49 GMT

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിന് പിന്നാലെയാണ് വോട്ട് അസാധുവായത്. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം. ക്വാറം തികയാത്തതിനെ തുടര്‍ന്ന് ചില സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത ദിവസവും തുടരും. എട്ട് സ്റ്റാന്റിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.

വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് വോട്ട് അസാധുവായത് വ്യക്തമായത്. 12 അംഗ സമിതിയിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പായിരുന്നു ഇത്. വിഷയത്തില്‍ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല. അതേസമയം എട്ട് സ്ഥിരം സമിതികളില്‍ 3 സമിതികളില്‍ മാത്രമാണ് ക്വാറം തികഞ്ഞത്. ഇനിയും ക്വാറം തികയാന്‍ 5 സമിതികള്‍ കൂടിയുണ്ട്. വെള്ളിയാഴ്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക.

ശ്രീലേഖ കൂടി അംഗമായ നഗരാസൂത്രണ സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പിലാണ് അവരുടെ വോട്ട് അസാധുവായത്. മറ്റ് സ്ഥിരം സമിതികളിലേക്കുള്ള വോട്ടുകള്‍ കൃത്യമായി ചെയ്തിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ആര്‍.പി.റെജിയുടെ വോട്ടും ഇത്തരത്തില്‍ അസാധുവായിട്ടുണ്ട്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമാണ് ശാസ്തമംഗലത്ത് നിന്ന് കൗണ്‍സിലറായി വിജയിച്ച ആര്‍ ശ്രീലേഖ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്നത് ശ്രീലേഖയെ ആയിരുന്നു. എന്നാല്‍ വി വി രാജേഷിനെ നേതൃത്വം മേയറാക്കി. പിന്നാലെ അതൃപ്തി പരസ്യമാക്കി ശ്രീലേഖ രംഗത്ത് വരികയും വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

Similar News