36 ലക്ഷം രൂപയുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; കോഴിക്കോട് നാലു മലയാളികള്‍ പിടിയില്‍

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; കോഴിക്കോട് നാലു മലയാളികള്‍ പിടിയില്‍

Update: 2026-01-10 02:04 GMT

കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസില്‍ കോഴിക്കോട് നാല് മലയാളികള്‍ പിടിയില്‍. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ കേസിലാണ് നാലു മലയാളികള്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ എഴുപത്തി രണ്ടുകാരിയുടെ ബാങ്ക് അക്കൗണ്ട്- ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച് 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവരുടെ ആധാര്‍ കാര്‍ഡ് തട്ടിയെടുത്ത് ബാങ്ക് അക്കൗണ്ട് വഴി നരേഷ് ഗോയല്‍ എന്നയാളുടെ പേരില്‍ നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നു എന്നപേരിലാണ് വൃദ്ധയെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയത്.

കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്, കല്ലായിലെ ഫാസില്‍, അത്താണിക്കല്‍ കെ.വി ഷിഹാബ്, മലാപ്പറമ്പ് സ്വദേശി എ റബിന്‍ എന്നിവരെയാണ് കോഴിക്കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലോ വിദേശത്തോ ഉള്ള തട്ടിപ്പ് സംഘങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച് നല്‍കി കമ്മീഷന്‍ പറ്റുന്നവരാണ് പിടിയിലായവരെന്ന് പൊലീസ് അറിച്ചു. മുംബൈ കൊളാബേ പൊലീസിന്റെ പേരില്‍ സംഘം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പണം തട്ടുക ആയിരുന്നു.

തട്ടിപ്പിന് വിദേശ ബന്ധം ഉണ്ടെന്നാണ് സൈബര്‍ പൊലീസിന്റെ നിഗമനം. ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന വലിയ ശൃഖല ഇതിന് പിന്നില്‍ ഉണ്ടോ എന്ന സംശയവും സൈബര്‍ പൊലീസിന് ഉണ്ട്. അതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് സൈബര്‍ പൊലീസിന്റെ നീക്കം. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ഡിജിറ്റല്‍ അറസ്റ്റ് കേസില്‍ പ്രതികള്‍ പൊലീസിന്റെ പിടിയിലാവുന്ന ആദ്യ കേസാണിത്.

Tags:    

Similar News