സ്‌കോര്‍പിയോ വാഹനം പാഞ്ഞെത്തി നിന്നത് ഒളിച്ചുനിന്ന നാട്ടുകാര്‍ക്ക് മുന്നില്‍; മാലിന്യം തള്ളാന്‍ വന്നതെന്ന് കരുതി പരിശോധന; വാഹനത്തില്‍ കണ്ടെത്തിയത് 20 കിലോ കഞ്ചാവ്; രണ്ടുപേര്‍ പിടിയില്‍

Update: 2026-01-21 11:13 GMT

തിരുവനന്തപുരം: പേയാടില്‍ മാലിന്യം തള്ളാന്‍ എത്തിയെന്ന് കരുതി നാട്ടുകാര്‍ തടഞ്ഞ വാഹനത്തില്‍ നിന്നും പിടികൂടിയത് 20 കിലോ ഹൈബ്രിഡ് കഞ്ചാവ്. വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതികളെ നാട്ടുകാര്‍ പിടികൂടി എക്‌സൈസില്‍ ഏല്‍പ്പിച്ചു. മണക്കാട് സ്വദേശി രോഷന്‍, പൂജപ്പുര സ്വദേശി വിശ്വലാല്‍ എന്നിവരാണ് പിടിയിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ എക്‌സൈസ് അറസ്റ്റു ചെയ്തു.

പേയാട് ചെറുകോട് മുക്കംപാലമൂട് കാട്ടുവിള റോഡില്‍ രാത്രിയില്‍ വാഹനങ്ങളില്‍ വന്ന് മാലിന്യം തള്ളുന്നത് പതിവാണ്. ഇത്തരക്കാരെ പിടികൂടാന്‍ സംഘടിച്ച് ഒളിച്ചുനിന്ന നാട്ടുകാര്‍ക്ക് മുന്‍പിലാണ് രാത്രി ഒന്‍പത് മണിക്ക് ശേഷം സ്‌കോര്‍പിയോ വാഹനം വന്നുനിന്നത്. മാലിന്യം തള്ളാന്‍ വന്ന വാഹനം എന്ന് കരുതി നാട്ടുകാര്‍ ഓടി അടുത്തതോടെ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന രണ്ടു പേരും രക്ഷപെടാന്‍ ശ്രമിച്ചു.

ഇവരെ നാടുകാര്‍ ഓടിച്ചിട്ട് പിടികൂടി. വാഹനത്തിനുള്ളില്‍ ആറു പായ്ക്കറ്റുകളിലായി കരുതിയിരുന്നത് കഞ്ചാവാണെന്ന് കണ്ടെത്തിയതോടെ എക്‌സൈസിനെയും പൊലീസിനെയും വിവരം അറിയിച്ചു. കിലോയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയുള്ള 20 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊതികളില്‍ ഉണ്ടായിരുന്നതെന്ന് എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തി. മാലിന്യമെന്ന് കരുതി തടഞ്ഞ വാഹനത്തില്‍ കഞ്ചാവ് കണ്ടെത്തി പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചതില്‍ നാട്ടുകാര്‍ക്ക് സന്തോഷം ഉണ്ടെങ്കിലും, മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ഉള്ള ജാഗ്രത തുടരും.

Similar News