ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനത്തിന് വിട്ടില്ല; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2026-02-05 08:51 GMT

പാലക്കാട്: വീടിനുള്ളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എലക്കോട് പോന്തക്കോടുള്ള ശിവപ്രസാദ്-സജിത ദമ്പതികളുടെ മകന്‍ വിശ്വജിത്താണ് (13) മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു വിശ്വജിത്ത്.ഇന്ന് രാവിലെയായിരുന്നു സംഭവം.

കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ചാണ് ജീവനൊടുക്കിയത്. രാവിലെ കുളിക്കാന്‍ കയറി തിരിച്ച് ഇറങ്ങാന്‍ സമയം വൈകിയപ്പോള്‍ രക്ഷിതാക്കള്‍ കുളിമുറി വാതില്‍ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

സാധാരണപോലെ കുളിക്കാനായി കയറിയതായിരുന്നു വിശ്വജിത്ത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി പുറത്തിറങ്ങാതിരുന്നതോടെ മാതാപിതാക്കള്‍ ആശങ്കയിലാവുകയും തുടര്‍ന്ന് കുളിമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ വിശ്വജിത്തിനെ കണ്ടെത്തുകയുമായിരുന്നു.

ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനത്തിന് പോകണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ പരിശീലനം പിന്നീടാകാമെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് വിശ്വജിത്ത് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News