ഓപ്പറേഷന്‍ ''സ്‌കില്‍ ഗാര്‍ഡ്'' : ദീന്‍ ദയാല്‍ ഉപാധ്യായ പദ്ധതിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് പരിശോധന

Update: 2026-02-16 07:30 GMT

തിരുവനന്തപുരം : ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയം നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന യുടെ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. പദ്ധതി നിര്‍വ്വഹണ ഏജന്‍സികളില്‍ ക്രമക്കേടുകളും തട്ടിപ്പും നടക്കുന്നതായി വിജിലന്‍ലസിന് വിവരം ലഭിച്ചിരുന്നു.

പദ്ധതിയുടെ ആകെ ചിലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. നിര്‍വഹണ ഏജന്‍സികളെ തിരഞ്ഞെടുത്താണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. പരിശീലനം നല്‍കാതെയും പരിശീലനാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയതായി വ്യാജമായി കാണിച്ചും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി ലഭിച്ചുവെന്ന് കാണിക്കാന്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റുമെന്റുകളും ഹാജരാക്കിയും പദ്ധതി നിര്‍വഹണ ഏജന്‍സികള്‍ ഫണ്ട് തട്ടിയെടുക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

പരിശീലന കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്താതെ പദ്ധതികള്‍ അനുവദിക്കുന്നതായും ചില ഏജന്‍സികള്‍ സ്വന്തം ജീവനക്കാരെ ട്രെയിനികളായി കാണിച്ച് തുക കൈക്കലാക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുത്ത 47 പദ്ധതി നിര്‍വഹണ ഏജന്‍സികളിലും ഡിഡിയുജികെവൈ പദ്ധതി നിര്‍വഹണത്തിനായുള്ള ഓഫീസിലും 14 ജില്ലാ നിര്‍വഹണ ഓഫീസുകളിലും ഉള്‍പ്പെടെ 62 ഇടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ''ഓപ്പറേഷന്‍ സ്‌കില്‍ ഗാര്‍ഡ്'' എന്ന പേരില്‍ മിന്നല്‍ പരിശോധന ആരംഭിച്ചത്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064, 8592900900, 944778910 (വാട്‌സാപ്പ്) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ആവശ്യപ്പെട്ടു.

Similar News