ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്; ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം

Update: 2026-02-16 07:38 GMT

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഭാവിക്കായി 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സാമൂഹ്യ നീതിയുമായി ബന്ധിപ്പിച്ച് ആരോഗ്യ വികസന മാതൃകയെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും. ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക എന്നതാണ് വിഷന്‍ 2031 ലക്ഷ്യം. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ആരോഗ്യ മുന്നേറ്റം സാമൂഹിക, നവോത്ഥാന, ഭരണ സംവിധാനത്തിന്റെയും തുടര്‍ച്ചയായ ഇടപെടലുകളിലൂടെയാണ് സാധ്യമാക്കിയത്. ഈ കാലഘട്ടത്തില്‍ ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായത്. സംസ്ഥാനത്തിന്റെ ശിശു മരണനിരക്ക് അമേരിക്കയേക്കാളും കുറച്ച് അഞ്ചിലെത്തിക്കാന്‍ സാധിച്ചു. ആരോഗ്യ രംഗത്ത് കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് നടപ്പിലാക്കി. വാര്‍ഷികാരോഗ്യ പരിശോധനയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി തുടര്‍ പരിചരണം ഉറപ്പാക്കി. ആരോഗ്യച്ചെലവില്‍ കുടുംബങ്ങള്‍ക്ക് വരുന്ന സാമ്പത്തികഭാരം കുറയ്ക്കുന്നതിനുള്ള ഇടപെടലുകള്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം.

കാന്‍സര്‍ പ്രതിരോധത്തിനും മുന്‍കൂട്ടി കണ്ടെത്തുന്നതിനുമായി ''ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം'' ക്യാമ്പയിന്‍ രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെ ഭിന്നശേഷിയുള്ള വയോജനങ്ങള്‍ക്ക് വീടുതോറുമുള്ള സേവനം ആരംഭിച്ചിട്ടുണ്ട്.

എഎംആര്‍ പ്രതിരോധത്തില്‍ കേരളം ലോകത്ത് തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. 100 ആശുപത്രികള്‍ കൂടി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാകാന്‍ സജ്ജമാണ്. ശക്തമായ ബോധവത്ക്കരണത്തിലൂടെ ആന്റിബയോട്ടിക് ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതില്‍ വിജയകരമായി. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള പ്രത്യേക കേന്ദ്രം ആരംഭിച്ചതും ആരോഗ്യ രംഗത്തെ പുതിയ മുന്നേറ്റമാണ്. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തെ മൂന്നാമത്തേതുമാണ് കേരളത്തിലെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. നിപയും അമീബിക് മെനിഞ്ചോഎന്‍സഫലൈറ്റിസ് പോലുള്ള രോഗങ്ങളും കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. 2023-ലെ നിപാ ബാധയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ മരണനിരക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്.

ആരോഗ്യ ജാഗ്രത കലണ്ടര്‍ ജനുവരി ഒന്നിന് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൈക്രോപ്ലാന്‍ തയ്യാറാക്കി പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നത് ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരിശോധനകളും തുടര്‍ നടപടികളും സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആരോഗ്യ രംഗത്തെ സാമൂഹിക പ്രതിബദ്ധതയും ശാസ്ത്രീയ സമീപനവും കൂട്ടിച്ചേര്‍ത്ത്, ജനകേന്ദ്രിതവും സ്ഥിരതയുള്ളതുമായ ആരോഗ്യ ഭാവി സൃഷ്ടിക്കുകയാണ് വിഷന്‍ 2031 ഫോര്‍ ഹെല്‍ത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ സംസാരിച്ചു. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. പി.കെ. ജമീല മേഡറാറ്ററായി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, ഡോ. ബി. ഇക്ബാല്‍, ഡോ. എംവി പിള്ള, ഡോ. സൗമ്യ സ്വാമിനാഥന്‍, ഡോ. കല്യാണി രഘുനാഥന്‍, ഡോ. ഷകുന്തള ഹരക്സിംഗ് തില്‍സ്റ്റഡ്, ആഗസ്റ്റോ വിയാനാ ഡാ റോച്ച, ഡോ. വീണാ ശത്രഘ്ന, ഷാജി സജി വി എന്നിവരും സംസാരിച്ചു.

Similar News