സര്‍ക്കാരിന് തന്ത്രിയെ കുറ്റക്കാരാനാണെന്ന് കാണിക്കാനുള്ള വ്യഗ്രത; അന്വേഷണ കമ്മിറ്റികള്‍ ചികിത്സാ പിഴവിനെ വെള്ളപൂശാന്‍; ആഞ്ഞടിച്ച് കെസി

Update: 2026-02-23 07:24 GMT

കൊച്ചി: ചികിത്സാ പിഴവ് സംഭവിക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണ കമ്മിറ്റികള്‍ ഇത്തരം സംഭവങ്ങളെ വെള്ളപൂശാനുള്ള നടപടി മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഇതുവരെ പ്രഖ്യാപിച്ച കമ്മിറ്റികള്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന് മേല്‍ നടപടികളൊന്നും കാര്യമായി ഉണ്ടായിട്ടില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ചികിത്സാപിഴവ് വരുത്തിയവര്‍ക്ക് ഉത്തരവാദിത്തമില്ലെങ്കില്‍ ബാധിക്കപ്പെട്ടവരാണോ കുറ്റക്കാര്‍? അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം വിചിത്രമാണ്. കെടുകാര്യസ്ഥതയും അനാസ്ഥയും ഉണ്ടാകുമ്പോള്‍ അത് സമ്മതിച്ച് അവ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ജാതിയും ജെന്‍ഡര്‍ കാര്‍ഡും ഇറക്കി രക്ഷപെടാന്‍ ശ്രമിക്കുകയല്ല വേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളെ മോശമായി ചിത്രീകരിക്കാന്‍ ആരും ശ്രമിക്കുന്നില്ല. പക്ഷെ, അവിടെ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെക്കേണ്ട സിസ്റ്റം പൂര്‍ണ്ണമായും പരാജയമാണ്. കേരളത്തിന്റെ ആരോഗ്യമേഖല അനാസ്ഥയുടെ പിടിയിലാണ്. വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോഴും ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് പരിഹാസ്യമാണ്. ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണെന്നും ചികിത്സാ പിഴവ് ഏത് ആശുപത്രിയിലുണ്ടായാലും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സര്‍ക്കാരിന് തന്ത്രിയെ കുറ്റക്കാരാനാണെന്ന് കാണിക്കാനുള്ള വ്യഗ്രത:

തന്ത്രിയെ അറസ്റ്റ് ചെയ്ത സമയത്തും അതിലൂടെ മന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്നാണ് പറഞ്ഞത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനെ ആരും വിമര്‍ശിക്കില്ല. തന്ത്രിക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്നാണ് വിജിലന്‍സ് കോടതി ജാമ്യ ഉത്തരത്തില്‍ പറഞ്ഞത്. അത് തെറ്റാണെന്ന് പറയുന്ന മന്ത്രിയുടെ ഉദ്ദേശ്യമെന്താണ്. അവിടെയാണ് യുവതി പ്രവേശന നിലപാടില്‍ സര്‍ക്കാരിന് തന്ത്രിക്കെതിരായ വൈരാഗ്യം പ്രതിഫലിക്കുന്നത്. കോടതിവിധിക്ക് ശേഷമാണ് കോണ്‍ഗ്രസ് തന്ത്രിയുടെ അറസ്റ്റില്‍ ഗൂഢാലോചന സംശയിക്കുന്നത്. അതിന് മുമ്പ് വരെ തന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നതാണ് കോണ്‍ഗ്രസ് നിലപാട്. കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാതെ തന്ത്രിയെ കുറ്റക്കാരാനാണെന്ന് കാണിക്കാനുള്ള വ്യഗ്രത നിയമമന്ത്രിക്കുണ്ടെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

എസ്ഐആര്‍ അന്തിമ പട്ടികയില്‍ നാലുമണ്ഡലങ്ങളില്‍ എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്നത് സൂക്ഷമമായി പരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

Similar News