'ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ച് കയറി വന്നവനാണ്; മുഖത്ത് മുണ്ടിട്ട് പേടിപ്പിക്കാന്‍ നോക്കേണ്ട': നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സി സി മുകുന്ദന്‍

Update: 2026-03-10 17:21 GMT

തൃശൂര്‍: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍. പാര്‍ട്ടിയുടെ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്നും അച്ചടക്ക നടപടിയെന്ന് പറഞ്ഞ് തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ച് കയറി വന്നയാളാണ് താന്‍. മുഖത്ത് മുണ്ടിട്ട് പേടിപ്പിക്കാന്‍ നോക്കേണ്ട. നാട്ടികയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും സി സി മുകുന്ദന്‍ പറഞ്ഞു.

പേയ്മെന്റ് സീറ്റ് എന്നുള്ള ആരോപണം ഇനിയും പറയും. കാര്യങ്ങള്‍ വ്യക്തമാക്കി മനസിലാക്കിക്കൊണ്ടാണ് അത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. എന്ത് പ്രതിസന്ധിയെയും നേരിടാന്‍ തയ്യാറാണ്. നാട്ടിക മണ്ഡലം കമ്മിറ്റിയില്‍ നിന്ന് വിടപറയുകയാണെന്നും സി സി മുകുന്ദന്‍ പറഞ്ഞു. പത്ത് വര്‍ഷം കൊണ്ട് ഗീതാ ഗോപി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ മനസിലാക്കിയതാണ്.

അന്ന് തന്നെ മത്സരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി പറഞ്ഞതാണ്. അത് താന്‍ ഇപ്പോള്‍ പറയുന്നില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവര്‍ ഇതെല്ലാം വിലയിരുത്തും. തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നുള്ളത് വിഷയമല്ല. പ്രതിഷേധം രേഖപ്പെടുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് താന്‍ ശ്രമിച്ചതെന്നും സി സി മുകുന്ദന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സി സി മുകുന്ദനെതിരായ സിപിഐയുടെ നടപടി. മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു.

Similar News