ഹോം വോട്ടിംഗ്; ആദ്യ ദിനത്തില്‍ രേഖപ്പെടുത്തിയത് 10,922 വോട്ടുകള്‍

Update: 2026-03-31 07:03 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം വോട്ടിംഗിന് തുടക്കമായി. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഹോം വോട്ടിംഗ് രാത്രി എട്ട് വരെ തുടര്‍ന്നു. പ്രായമായവര്‍ക്കും അവശരായവര്‍ക്കും വേണ്ടിയാണ് സംസ്ഥാനത്ത് ഹോം വോട്ടിംഗ് സംവിധാനം ഒരുക്കിയത്. ഇന്നലെ മാത്രം 10,922 പേര്‍ ഹോം വോട്ടിംഗ് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

കമീഷന്റെ കണക്ക് പ്രകാരം 85 വയസ്സിന് മുകളിലുള്ള 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരും വോട്ട് ചെയ്തു. സംസ്ഥാനത്ത് 2,07,757 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷിച്ചിട്ടുള്ളത്. 85 വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കുമായാണ് ഹോം വോട്ടിംഗ്. ഒരു ലക്ഷത്തി നാല്‍പത്തയ്യായിരത്തില്‍ അധികം വോട്ടര്‍മാര്‍ കേരളത്തില്‍ ഹോം വോട്ടിംഗ് നടത്തുമെന്നാണ് കരുതുന്നത്.

നേരത്തെ പേര് നല്‍കിയവരുടെ വീടുകളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷ ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവടരടങ്ങുന്ന സംഘം എത്തിയാണ് ഹോം വോട്ടിംഗ് രേഖപ്പെടുത്തുന്നത്. വോട്ടര്‍ ഐഡി കാര്‍ഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷന്‍ സജ്ജീകരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. ബാലറ്റുകള്‍ സീല്‍ഡ് കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.

Similar News