ബിഹാറില്‍ ശീതളാഷ്ടമി ആഘോഷത്തിനിടെ വന്‍ ദുരന്തം; നളന്ദയിലെ ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് എട്ട് സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; പോലീസിനെതിരെ ജനരോഷം

Update: 2026-03-31 07:08 GMT

പാറ്റ്ന: ബിഹാറിലെ നളന്ദയില്‍ ശീതളാഷ്ടമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ ദാരുണമായ തിരക്കില്‍പ്പെട്ട് എട്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ചൈത്രമാസത്തിലെ അവസാന ചൊവ്വാഴ്ചയായ ഇന്ന് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരെല്ലാം സ്ത്രീകളാണെന്നത് സംഭവത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു.

നളന്ദയിലെ പ്രസിദ്ധമായ ശീതളാഷ്ടമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചൈത്രമാസത്തിലെ അവസാന ചൊവ്വാഴ്ച വിശേഷമായതിനാല്‍ അയല്‍ ജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിന് ആളുകള്‍ പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനായി എത്തിയിരുന്നു. നിയന്ത്രണാതീതമായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം. തിരക്ക് വര്‍ദ്ധിച്ചതോടെ വരികള്‍ തെറ്റുകയും ആളുകള്‍ പരസ്പരം തള്ളുകയും ചെയ്തതോടെയാണ് ദുരന്തമുണ്ടായത്.

സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇത്രയധികം ഭക്തര്‍ എത്തുമെന്ന് മുന്‍കൂട്ടി അറിവുണ്ടായിട്ടും ക്ഷേത്രപരിസരത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ ബാരിക്കേഡുകളോ പോലീസ് ഏര്‍പ്പെടുത്തിയില്ലെന്ന് ഭക്തര്‍ ആരോപിക്കുന്നു. തിക്കിലും തിരക്കിലും പെട്ടവരെ സഹായിക്കാന്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ പാറ്റ്നയിലെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Similar News