ട്രെയിന്‍ യാത്രയ്ക്കിടെ കൊടുംക്രൂരത; കല്ലേറില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; താടിയെല്ല് തകര്‍ന്നു, നാല് പല്ലുകള്‍ കൊഴിഞ്ഞു

Update: 2026-03-31 07:15 GMT

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് (21) അക്രമത്തില്‍ ദാരുണമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50-ഓടെ കടലുണ്ടിക്കും ഫറോക്കിനുമിടയില്‍ വെച്ചായിരുന്നു സംഭവം. കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.

ആലുവ യു.സി. കോളജ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം വേട്ടയാടിയത്. ആലുവയില്‍ നിന്ന് വടകരയിലേക്കായിരുന്നു യാത്ര. ട്രെയിന്‍ കടലുണ്ടി പിന്നിട്ട ഉടന്‍ ജനലിലൂടെ അതിവേഗത്തില്‍ വന്ന കല്ല് ഐശ്വര്യയുടെ മുഖത്ത് പതിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച വിദ്യാര്‍ത്ഥിനിയെ സഹയാത്രികരും റെയില്‍വേ അധികൃതരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ റൂട്ടില്‍ മുന്‍പും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഐശ്വര്യയുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സ തുടരുകയാണ്.

Similar News