മഴയൊന്നു മാറിയതും വയനാട്ടുകാർക്ക് തലവേദന; ജനവാസ മേഖലയിൽ പരിഭ്രാന്തി പടർത്തി പെരുമ്പാമ്പ്; അതിഥിയെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക്
കൽപ്പറ്റ: മഴക്കാലം തുടങ്ങിയതോടെ വയനാട്ടിൽ വനത്തിനോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം വർധിച്ചു. ഇതിന്റെ ഭാഗമായി പിണങ്ങോട് ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒരു പെരുമ്പാമ്പിനെ നാട്ടുകാർ ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ചേര, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ വിഷമുള്ളതും അല്ലാത്തതുമായ പാമ്പുകളെ ഇടയ്ക്കിടെ കണ്ടുവരാറുണ്ട്. ചില സന്ദർഭങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരോ പാമ്പ് പിടുത്ത വിദഗ്ധരോ എത്തിയാണ് ഇവയെ പിടികൂടുന്നത്. എന്നാൽ, ചിലയിടങ്ങളിൽ ധൈര്യശാലികളായ നാട്ടുകാർ സ്വയം രക്ഷാപ്രവർത്തനം നടത്താറുണ്ട്.
ഇന്നലെ പിണങ്ങോട്ടെ ജനവാസ കേന്ദ്രത്തിൽ കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ ചേർന്ന് അതിവിദഗ്ധമായി പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടുന്ന കാഴ്ച കാണാൻ നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. പാമ്പിനെ സഞ്ചിയിലാക്കുന്നതിനിടയിൽ ആരെങ്കിലും ഒരാൾ 'ഇനിയൊന്ന് കൈയ്യടിച്ചൂടെ' എന്ന് ചോദിച്ചതോടെ കൂടിനിന്നവർ ഒന്നടങ്കം കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചു.