അവര്‍ അതിജീവിതയല്ല, പരാതിക്കാരി മാത്രം! റേപ്പ് കേസ് പ്രതി വേടന്‍ പോലും ജയിലില്‍ പോയില്ല; ദിലീപിനെപ്പോലെ എന്നെയും കുടുക്കാന്‍ നോക്കേണ്ട; യഥാര്‍ത്ഥ അതിജീവിതന്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ്; താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍

താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നു രാഹുല്‍ ഈശ്വര്‍

Update: 2026-01-05 08:00 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത നല്‍കിയ സൈബറാക്രമണ കേസില്‍ താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍. പരാതിയില്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്നും വീഡിയോ ചെയ്യുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും തനിക്ക് വിലക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡ്രഗ്‌സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ല, താന്‍ 16 ദിവസമാണ് കിടന്നത്. അതിജീവിത എന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍. അവനെ സപ്പോര്‍ട്ട് ചെയ്ത് കൊടുത്ത വീഡിയോ ആണ് ആ പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. അയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ പറ്റാത്തത് കൊണ്ടാണ് തനിക്കെതിരെ പരാതി കൊടുത്തതെന്നും രാഹുല്‍ പറഞ്ഞു.

''അവര്‍ പരാതിക്കാരി ആണ്, അതിജീവിത അല്ല. ഞാന്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടില്ല, ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്തിട്ടില്ല. സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവര്‍ ദുരുപയോഗം ചെയ്യുകയാണ്. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനില്‍ക്കില്ല എന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പതിനാലാമത്തെ പേജില്‍ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവര്‍ അതിജീവിത ആകുന്നത്'', രാഹുല്‍ ചോദിച്ചു.

''മാധ്യമങ്ങള്‍ അവളോടൊപ്പവും അവനോടൊപ്പവും അല്ല നില്‍ക്കേണ്ടത്, സത്യത്തിനൊപ്പം നില്‍ക്കണം. ദിലീപിനെ കള്ളക്കേസില്‍ ജയിലില്‍ ഇടാന്‍ സാധിക്കുമെങ്കില്‍ പിന്നെ ആരാണ് ഇവിടെ സേഫ്. എനിക്ക് ശക്തമായ എതിര്‍പ്പ് ഉള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷെ അദ്ദേഹത്തിന് എതിരെ ഞാന്‍ കള്ളം പറയില്ല. ആളുകളെ പെടുത്തുന്ന പരിപാടി നിര്‍ത്തണം. ഇല്ലാത്ത പരാതിയുടെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്. അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസില്‍ നിന്ന് അറിഞ്ഞത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ അപേക്ഷ കൊടുത്തിട്ടുണ്ട്.

ഞാനും രാഹുല്‍ മാങ്കൂട്ടത്തിലും സുഹൃത്തുക്കള്‍ അല്ല. ഞങ്ങളുടെ പുരുഷകമ്മിഷനെ എതിര്‍ത്തത് രാഹുലാണ്. ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരാണ്. പോക്‌സോ കേസിന്റെ പേരില്‍ സ്‌കൂളിലെ പരിപാടിയ്ക്ക് പങ്കെടുത്തത് വിവാദമായി. പക്ഷേ അതിനുശേഷം വിദ്യാഭ്യാസ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ ഒരു പ്രൊമോഷന്‍ വീഡിയോ ചെയ്യാനായി സമീപിച്ചു. കേസ് വ്യാജമാണെന്ന് തെളിഞ്ഞല്ലോ എന്നായിരുന്നു അവരുടെ വിശദീകരണം. പക്ഷെ ഞാന്‍ വീഡിയോ ചെയ്ത് കൊടുത്തില്ല'', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News