'രാഷ്ട്രീയമായി ഭിന്നിച്ചപ്പോഴും വ്യക്തി സൗഹൃദങ്ങളിൽ ഒരു ഉലച്ചിലുമുണ്ടായില്ല'; മറാത്ത രാഷ്ട്രീയത്തിലെ അതികായൻ; അജിത് പവാറിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

Update: 2026-01-28 07:11 GMT

തിരുവനന്തപുരം: അജിത് പവാറിന്റെ വിയോഗവാർത്ത ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല. താൻ എൻഎസ്‌യു അധ്യക്ഷനായിരുന്ന കാലം മുതൽ പവാറുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നെന്നും, പിന്നീട് അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നപ്പോഴും അദ്ദേഹത്തിന്റെ കുടുംബവുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നെന്നും ചെന്നിത്തല സമൂഹമാധ്യമത്തിൽ കുറിച്ചു. രാഷ്ട്രീയമായി ഭിന്നിച്ചപ്പോഴും തങ്ങളുടെ വ്യക്തിപരമായ സൗഹൃദത്തിൽ ഒരു വിള്ളലും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണ രൂപം:

ഹൃദയഭേദകമായ വാർത്തയാണ് രാവിലെ തന്നെ ശ്രവിക്കേണ്ടി വന്നത്. എന്റെ ചിരകാല സുഹൃത്ത്‌ അജിത് പവാർ വിമാനപകടത്തിൽ നിര്യാതനായ വിവരം നടുക്കുന്നതായിരുന്നു. ഞാൻ എൻ എസ് യു അധ്യക്ഷനായിരുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധയുണ്ടായിരുന്നു.

അതിനു ശേഷംഅഖിലേന്ത്യാ യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായിരുന്ന കാലത്തും അജിത് പവാറും അദ്ദേഹത്തിന്റെ കുടുംബവുമായും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചു. പിന്നീട് അദ്ദേഹം എൻ സി പി നേതാവായിരുന്ന കാലത്തും ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം പഴയത് പോലെ തുടർന്നു. മഹാരാഷ്ട്ര യുടെ ചുമതല എ ഐ സി സി എനിക്ക് നൽകിയപ്പോൾ എത്രയോ തവണ അദ്ദേഹവുമായി ഒരുമിച്ചിരിക്കേണ്ട അവസരങ്ങൾ ഉണ്ടായി.

രാഷ്ട്രീയമായി ഭിന്നിച്ചപ്പോൾ പോലും വ്യക്തി സൗഹൃദങ്ങളിൽ ഒരു ഉലച്ചിലും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മറാത്ത രാഷ്ട്രീയത്തിലേ ഒരു അതികായൻ കൂടി കാലയവനികക്ക് പിന്നിലേക്ക് മറയുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ ആഘാതം താങ്ങാൻ ഉള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രിയ സുഹൃത്തിന്റെ ആത്മാവിനു നിത്യശാ ന്തി നേരുന്നു.

ഇന്ന് രാവിലെയാണ് പൂണെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ മരിച്ചത്. സ്വകാര്യ ജെറ്റിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അടിയന്തര ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട് വിമാനം തകരുകയും തീപിടിക്കുകയുമായിരുന്നു. വിമാനത്തിൽ അജിത് പവാറിനൊപ്പം ഒരു പിഎസ്ഒ, ഒരു അറ്റൻഡന്റ്, രണ്ട് ക്രൂ അംഗങ്ങൾ എന്നിവരുണ്ടായിരുന്നു. അപകടത്തിനു പിന്നാലെ വിമാനം നിയന്ത്രണം വിട്ട് തകരുകയും തീപിടിക്കുകയും ചെയ്തു. അപകടസ്ഥലത്തുനിന്ന് ഇവരെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Tags:    

Similar News