പതിനാറുകാരിക്ക് പലപ്പോഴായി ലൈംഗിക പീഡനം; മൂന്ന് കേസുകളിലായി മൂന്നുപേര്‍ അറസ്റ്റില്‍; കുട്ടിയെ കണ്ടെത്തിയത് ചെന്നൈയില്‍ നിന്ന്
പതിനാറുകാരിക്ക് ലൈംഗിക പീഡനം
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ മൂന്നുപേരെ പിടികൂടി ചിറ്റാര്‍ പോലീസ്. വിവാഹവാഗ്ദാനം നല്‍കി ചെന്നൈയില്‍ കടത്തിക്കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്ത ഇന്‍സ്റ്റാഗ്രാം സുഹൃത്തായ ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി സോഡാ കോളനി മുക്കാട്ടുപറമ്പില്‍ അനന്ദു മനോജ് (20), ചിറ്റാര്‍ 86 പള്ളിപ്പടി അമീന്‍ മന്‍സിലില്‍ ജലാല്‍ എന്ന കെ എ റാഫി (44), ചിറ്റാര്‍ നീലിപിലാവ് കട്ടച്ചിറ കണ്ടത്തില്‍ വീട്ടില്‍ വാവ എന്ന് വിളിക്കുന്ന വിമല്‍ വിജയന്‍(22) എന്നിവരാണ് അറസ്റ്റിലായത്.
വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്ത് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച അനന്ദു മനോജാണ് ആദ്യം പിടിയിലായത്. കഴിഞ്ഞമാസം 6 ന് ഉച്ചക്ക് 2.30 നും ജൂണ്‍ 2 ഉച്ചക്ക് രണ്ടിനുമിടയിലാണ് ഇയാള്‍ പീഡിപ്പിച്ചത്. മേയ് 6 ന് 2.30 ന് പ്രതി ഫോണില്‍ കുട്ടിയെ വിളിച്ച് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. അവിടെനിന്നും കടത്തിക്കൊണ്ടുപോയി ചെന്നൈയിലെ ഒരു ലോഡ്ജിലെത്തിച്ച് ബലാല്‍ക്കാരമായി ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കി. പിന്നീട് ഗുമ്മഡിപ്പോണ്ടി എന്ന സ്ഥലത്ത് ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ച് കിടപ്പുമുറിയില്‍ വച്ച് പലതവണ ബലാത്സംഗം ചെയ്തു. കുട്ടിയെ കാണാനില്ല എന്ന് ഈദിവസം തന്നെ കുട്ടിയുടെ വല്യമ്മ ചിറ്റാര്‍ സ്റ്റേഷനില്‍ അറിയിച്ചു. പിന്നീട് ഇവരുടെ മൊഴിപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം, പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ കുട്ടി തമിഴ്‌നാട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെന്നൈയിലെത്തി പോലീസ് സംഘം കൂട്ടിക്കൊണ്ടുവന്നു. അനന്ദുവിനൊപ്പം ഉണ്ടായിരുന്ന കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സുഹൃത്തായ അനന്ദു മനോജിനോപ്പം പോയതാണെന്നും, യുവാവ് പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചുവെന്നും വെളിപ്പെടുത്തി. തുടര്‍ന്ന്, വനിതാ സെല്‍ എസ് ഐ ഐ വി ആശ, ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദഇടത്തില്‍ വച്ച് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ചിറ്റാര്‍ പോലീസ് കുട്ടി വാദിയായി ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. വിക്ടിം ലെയ്സണ്‍ ഓഫീസര്‍ ആയി എ എസ് ഐ സുഷമ കൊച്ചുമ്മനെ നിയോഗിച്ചു.
യുവാവിനെ സ്റ്റേഷനിലെത്തിച്ച് നിരീക്ഷണത്തില്‍ സൂക്ഷിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു, തുടര്‍ന്ന് 7.30 ന് അറസ്റ്റ് ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം, കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ചു. പ്രതിയെയും വൈദ്യപരിശോധനക്ക് വിധേയനാക്കി. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം ചെന്നൈ ആന്ധ്രാപ്രദേശ് അതിര്‍ത്തിപ്രദേശത്ത് തമ്പടിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ഗുമ്മഡിപ്പോണ്ടി എന്ന കോളനിയില്‍ നിന്നും ഏറെ സാഹസികമായ നീക്കത്തിലാണ് കുട്ടിയേയും യുവാവിനെയും കണ്ടെത്താന്‍ സാധിച്ചത്. കുട്ടിയുടെ വെളിപ്പെടുത്തല്‍ പ്രകാരം കടത്തിക്കൊണ്ടുപോകലിനും, ബലാല്‍സംഗത്തിനും,പോക്സോ നിയമപ്രകാരവും അനന്ദുവിനെതിരെ കേസെടുക്കുകയായിരുന്നു.
പിന്നീട് കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ മറ്റ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2022 ജനുവരി മുതല്‍ 2025 ഏപ്രില്‍ 14 വരെയുള്ളയുള്ള കാലയളവില്‍ പെണ്‍കുട്ടി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടി എന്ന് മൊഴിയില്‍ വെളിപ്പെടുത്തി. വനിതാ സെല്‍ എസ് ഐ ആഷ രേഖപ്പെടുത്തിയ മൊഴിയില്‍ പറയും പ്രകാരം നടത്തിയ അന്വേഷണത്തില്‍, പോക്സോ നിയമം അനുസരിച്ച് കേസെടുത്തു. ചിറ്റാര്‍ 86 പള്ളിപ്പടി അമീന്‍ മന്‍സിലില്‍ ജലാല്‍ എന്ന കെ എ റാഫി (44) യാണ് ഈ കേസില്‍ പിടിയിലായത്. 3 ന് രാത്രി വീടിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനെതുടര്‍ന്ന് വൈകിട്ട് 7.30 ന് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.
മൂന്നാമത് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്താണ്. ചിറ്റാര്‍ നീലിപിലാവ് കട്ടച്ചിറ കണ്ടത്തില്‍ വീട്ടില്‍ വാവ എന്ന് വിളിക്കുന്ന വിമല്‍ വിജയന്‍(22) ആണ് ഈ കേസില്‍ അറസ്റ്റിലായത്. 2022 ല്‍ ഒരു ദിവസം, വിവാഹ വാഗ്ദാനം നല്‍കി വാട്സ്ആപ്പില്‍ വിളിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി. പിന്നീട് 2023 മേയില്‍ ഒരു രാത്രി കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. വനിതാ സെല്‍ എസ് ഐ ആഷയോടാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചിറ്റാറില്‍ നിന്നും പ്രതിയെ പോലീസ് പിടികൂടി. മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ് ചെയ്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ക്കൊപ്പം എ എസ് ഐ സുഷമ കൊച്ചുമ്മന്‍, എസ് സി പി ഓ സുമേഷ്, സി പി ഓമാരായ, അബിന്‍, ഗിരീഷ്, സജിന്‍, സജീവ് എന്നിവരാണ് ഉണ്ടായിരുന്നത്.