പുറത്തിറങ്ങിയാൽ കടി ഉറപ്പ്; വഴിയിൽ കാണുന്നവരെയെല്ലാം ഓടിക്കും; നിരവധിപേർക്ക് പരിക്ക്; ഒരാൾക്ക് ജീവൻ നഷ്ടമായി; മാസങ്ങളായി തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ഒരു നാട്; രോഷത്തോടെ നാട്ടുകാർ
മലപ്പുറം: മാസങ്ങളായി തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഒരു നാട്. പുറത്തിറങ്ങിയാൽ കടി ഉറപ്പ്. വഴിയിൽ കൂടി സമാധനമായി നടക്കാൻ കൂടി കഴിയില്ല. മലപ്പുറത്താണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന സംഭവം നടക്കുന്നത്. ഇതിനോടകം തന്നെ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ മുതല്‍ വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണം നടന്നത്. പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കി ഏഴുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ രാവിലെ ഓത്തുപള്ളിപ്പുറായി മേഖലയിലെത്തിയ തെരിവുനായ വിവിധയിടങ്ങളിലായി പുറത്തുകണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ നായയെ വാഹനം ഇടിക്കുകയും ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംഭവസ്ഥലത്ത് വാര്‍ഡ് അംഗങ്ങളും വെറ്ററിനറി ഡോക്ടറും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കീഴുപറമ്പ് പഞ്ചായത്തില്‍ മാസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടെന്നും നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ രോഷം അണപൊട്ടുകയാണ് ഉടനടി നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.