കേരളത്തിൽ തീവ്രവാദപ്രവർത്തനം അസാധ്യമാണ്, ഇവിടെ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നു; പി. ജയരാജന്റെ പൊളിറ്റിക്കൽ ഇസ്ലാം പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം നേതാവ് ഇ പി ജയരാജൻ

By :  Ressya
Update: 2024-09-18 10:54 GMT

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് പി. ജയരാജന്റെ പൊളിറ്റിക്കൽ ഇസ്ലാം പരാമർശത്തിൽ പ്രതികരണവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ രംഗത്ത്. കേരളത്തിൽ തീവ്രവാദ സംഘടനകളെ കണ്ടുപിടിച്ച് അപ്പോൾ തന്നെ നടപടി സ്വീകരിക്കുന്ന സർക്കാരുണ്ട്. അതുകൊണ്ട് തന്നെ തീവ്രവാദപ്രവർത്തനം ഇവിടെ അസാധ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നതായും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പലർക്കും വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാകാം. പക്ഷെ കേരളം തീവ്രവാദപ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത ഒരു സംസ്ഥാനമാണ്. ഇവിടെ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിൽ സർക്കാർ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. കാര്യങ്ങൾ വിശദമായി മാധ്യമങ്ങളോട് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന രീതിയിൽ ഞാൻ കാര്യങ്ങളൊന്നും പറയില്ല. വലിയ വേദനകളും ദുഃഖങ്ങളുമൊക്കെ അനുഭവിച്ച് വളർന്നുവന്ന ആളായത് കൊണ്ട് തന്നെ തനിക്കിതൊന്നും പുതുമയല്ല. പ്രത്യേകിച്ച് ഒന്നും നേടാൻ ആഗ്രഹിക്കുന്നില്ല. തന്റെ ജീവിതം തുറന്നപുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

അതുപ്പോലെ തന്നെ ഇൻഡിഗോയോട് പിണക്കം മാറിയ സംഭവവും അദ്ദേഹം വിവരിച്ചു. അന്തരിച്ച സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണുന്നതിന് എത്രയും പെട്ടെന്ന് ഡൽഹിയിലെത്താൻ നോക്കിയപ്പോൾ അന്ന് കോഴിക്കോട്ടുനിന്ന് മാത്രമേ വിമാനമുണ്ടായിരുന്നുള്ളൂ. രണ്ടരവർഷക്കാലമായി യാത്ര ചെയ്യാതിരുന്ന ഇൻഡിഗോ വിമാനം മാത്രമായിരുന്നു അത്. ആ സമരം അന്ന് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട സംഭവത്തിൽ ഇ.പി.ക്ക് ഇൻഡിഗോ മൂന്നാഴ്ചയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് ഇൻഡിഗോ ബഹിഷ്കരിക്കാൻ അദ്ദേഹം തീരുമാനം എടുത്തത്.

Tags:    

Similar News