ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാടും മലയും താണ്ടി ഉല്ലാസം; ശക്തമായ മഴയിൽ കാർ കേടായി; പാതിരാത്രിയിൽ യുവാക്കൾ വനത്തിൽ കുടുങ്ങിയത് മണിക്കൂറുകളോളം; ഒടുവിൽ നടന്നത്!
മലപ്പുറം: നിലമ്പൂരിലെ കാടിനുള്ളിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ പാതിരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് കാട്ടിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങി പോയത്.
സഹപ്രവർത്തകന്‍റെകല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ പെട്ടുപോവുകയായിരുന്നു. അതിശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി കാർ ഓഫാകുകയും ചെയ്തു. ഇതോടെ സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി പോയി.
വന്യമൃഗങ്ങളും ഇഴജന്തുക്കളുമുള്ള വനത്തിൽ നിസഹായാവസ്ഥയിൽ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് ഒടുവിൽ എത്തിക്കുകയായിരുന്നു. ഒടുവിൽ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിലാണ് കാര്‍ വലിച്ച് പുറത്തെത്തിക്കാൻ സാധിച്ചത്.