നേരം ഇരുട്ടിയാൽ രക്തദാഹികളെ പോലെ തുറിച്ചുനോക്കും; അതുവഴി പോകാൻ തന്നെ ആളുകൾക്ക് ഭയം; ഒടുവിൽ നഗരസഭ ഇടപെട്ടതോടെ ആശ്വാസം; ആ പോലീസുകാരിയുടെ നായകളെ ഷെൽട്ടറിലേക്ക് മാറ്റി

Update: 2026-01-31 11:22 GMT

തിരുവനന്തപുരം: ചേങ്കോട്ടുകോണം മടവൂർ പാറയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം തെരുവുനായ്ക്കളെ നഗരസഭയുടെ നേതൃത്വത്തിൽ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി. നായ്ക്കൾ കാരണം പ്രദേശവാസികൾ കഴിഞ്ഞ രണ്ടുവർഷത്തോളമായി അനുഭവിച്ച ദുരിതങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെയാണ് തിരുവനന്തപുരം നഗരസഭ ഈ വിഷയത്തിൽ സത്വര നടപടി സ്വീകരിച്ചത്. ഇതോടെ നാട്ടുകാർക്ക് ഏറെ ആശ്വാസമായി.

ശനിയാഴ്ച തിരുവനന്തപുരം മേയർ വി.വി. രാജേഷ്, കൗൺസിലർ സിന്ധു ശശി, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് നായ്ക്കളെ മാറ്റാനുള്ള നടപടികൾക്ക് തുടക്കമിട്ടത്. നായ്ക്കളെ ആദ്യം നഗരസഭയുടെ എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സെന്ററിലേക്ക് മാറ്റുകയും അവിടെ വാക്‌സിനേഷനും ആവശ്യമായ ചികിത്സകളും നൽകുകയും ചെയ്യും. തുടർന്ന് അടുത്ത ദിവസങ്ങളിലായി സ്ഥിരമായ ഷെൽട്ടറുകളിലേക്ക് ഇവയെ മാറ്റാനാണ് തീരുമാനം. എബിസി സെന്ററിലെ സൗകര്യം അനുസരിച്ച് പരമാവധി നായ്ക്കളെ ശനിയാഴ്ചതന്നെ മാറ്റുമെന്നും ബാക്കിയുള്ളവയെ പിന്നീട് മാറ്റുമെന്നും മേയർ അറിയിച്ചു.

കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ വീട്ടിലായിരുന്നു തെരുവുനായ്ക്കളെ പാർപ്പിച്ചിരുന്നത്. ഏകദേശം രണ്ടുവർഷത്തോളമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ പ്രദേശവാസികൾ കോർപ്പറേഷൻ ഓംബുഡ്‌സ്മാൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ നിരവധി അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. വീടിന്റെ മുറ്റത്തും റോഡിലും ടെറസിലും നിറഞ്ഞിരുന്ന നായ്ക്കളുടെ ആക്രമണം പേടിച്ചും ദുർഗന്ധം സഹിച്ചും നാട്ടുകാർക്ക് വഴി നടക്കാനും അവശ്യ സേവനത്തിനായുള്ള ആളുകൾക്ക് വീടുകളിൽ എത്താനും കഴിയാത്ത സ്ഥിതിയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന മെറ്റിൽഡയുടെ വീട്ടിലാണ് നായ്ക്കളെ സംരക്ഷിച്ചിരുന്നത്.

സംഭവം വാർത്തയായതോടെ നായ്ക്കളെ വീട്ടിൽനിന്ന് മാറ്റാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥ അധികൃതരെ അറിയിച്ചിരുന്നു. നേരത്തെ നായ്ക്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മെറ്റിൽഡക്ക് കത്ത് നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.

ഈ നടപടികളോടൊപ്പം തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവുനായ ശല്യം പൂർണ്ണമായും പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നഗരസഭയുടെ ആരോഗ്യ വിഭാഗമെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി.

Tags:    

Similar News