മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശം ശ്രദ്ധ തിരിക്കാനുള്ള ശ്രമം; അതിജീവിതയ്ക്ക് സമ്പൂർണ്ണ നീതി ലഭിച്ചില്ല; അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്നും എം.എൽ.എ. ഉമ തോമസ്

Update: 2025-12-09 05:53 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഗൂഢാലോചന കേസിൽ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി തൃക്കാക്കര എം.എൽ.എ. ഉമ തോമസ്. അതിജീവിതയ്ക്ക് സമ്പൂർണ്ണ നീതി ലഭിച്ചില്ലെന്ന് വ്യക്തമാക്കിയ അവർ, എന്നും ഉപാധികളില്ലാതെ അവൾക്കൊപ്പം നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു. വിധി വന്നതിനു പിന്നാലെ മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരെ ദിലീപ് നടത്തിയ പരാമർശങ്ങൾക്കെതിരെയും ഉമ തോമസ് രൂക്ഷമായി പ്രതികരിച്ചു. മഞ്ജു വാര്യർക്കെതിരായ പരാമർശം കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഇതുവരെ പറയാത്ത വാദങ്ങൾ ഉന്നയിച്ച് വിഷയത്തെ വളച്ചൊടിക്കാനാണ് ദിലീപ് ശ്രമിക്കുന്നത്. ഇത് കേസിന്റെ ഗതി വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും അവർ ആരോപിച്ചു. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ, വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷം, കേസിൽ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്ന കാര്യം ആലോചനയിലുണ്ടെന്നും ഉമ തോമസ് അറിയിച്ചു.

പി.ടി.യുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകില്ല വിധിക്ക് പിന്നാലെ ഉമ തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അന്തരിച്ച ഭർത്താവും മുൻ എം.എൽ.എയുമായ പി.ടി. തോമസിന്റെ നിലപാട് ഉദ്ധരിച്ചായിരുന്നു പ്രതികരണം. "പി.ടി.യുടെ ആത്മാവ് ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്ത് കോടതിക്ക് മുന്നിൽ മൊഴി നൽകാൻ പോയ വ്യക്തിയായിരുന്നു അദ്ദേഹം," ഉമ തോമസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതിജീവിത നേരത്തെ പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് കോടതി നടപടികൾ തെളിയിച്ചിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News