ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം

Update: 2025-03-23 13:00 GMT

തിരുവനന്തപുരം: ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. ഡിസംബര്‍ 7 മുതല്‍ മാര്‍ച്ച് 17 വരെ സംഘടിപ്പിച്ച 100 ദിവസത്തെ ക്യാമ്പയിനിലൂടെ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്താനായി. ഇതിലൂടെ പ്രിസന്റീവ് ടിബി എക്‌സാമിനേഷന്‍ നിരക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 1500ല്‍ നിന്ന് 2201 ആയി ഉയര്‍ത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. മാര്‍ച്ച് ആദ്യ ആഴ്ചയോടെ അവരില്‍ 75 ശതമാനത്തിലധികം പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 1,98,101 പേര്‍ക്ക് വിശദ പരിശോധന നടത്തി. 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടര്‍ ചികിത്സ ഉറപ്പാക്കാനായതായും മന്ത്രി വ്യക്തമാക്കി.

'അതെ! നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം: പ്രതിബദ്ധത, നിക്ഷേപം, വാതില്‍പ്പടി സേവനം' എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷയരോഗ ദിന സന്ദേശം. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, സ്റ്റേറ്റ് ടി ബി സെല്‍, ജില്ലാ ടിബി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക ക്ഷയരോഗ ദിനാചരണത്തിന്റേയും 100ദിന കര്‍മ്മ പരിപാടിയുടെ സമാപനത്തിന്റേയും ഉദ്ഘാടനം 24ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഹാളില്‍ വച്ച് മന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനാകും.

സെന്‍ട്രല്‍ ടിബി ഡിവിഷന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ഷയരോഗ മുക്തപദവി നല്‍കിവരുന്നു. കേരളത്തില്‍ 83 ശതമാനം ഗ്രാമ പഞ്ചായത്തുകളിലും ടിബി എലിമിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ കൃത്യമായ പ്രവര്‍ത്തങ്ങളുടെ ഫലമായി 2023ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ 59 പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയെയും (60) വെങ്കല മെഡല്‍ കാറ്റഗറിയില്‍ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചു. 2024ല്‍ അവയില്‍ 47 പഞ്ചായത്തുകള്‍ മുന്‍വര്‍ഷത്തില്‍ ലഭിച്ച പദവി നിലനിര്‍ത്തിയതിനാല്‍ വെള്ളിമെഡല്‍ വിഭാഗത്തില്‍ ക്ഷയരോഗമുക്ത പദവിക്ക് അര്‍ഹത നേടി. 2024 ല്‍ പുതിയതായി 84 ഗ്രാമ പഞ്ചായത്തുകളും 7 മുനിസിപ്പാലിറ്റികളും ക്ഷയരോഗമുക്ത പദവിക്ക് അര്‍ഹത നേടിയിട്ടുണ്ട്.

ഒന്നാം വര്‍ഷമായതിനാല്‍ വെങ്കല വിഭാഗത്തിലാണ് അവര്‍ക്കു അവാര്‍ഡ് ലഭിക്കുക. 2024ല്‍ രണ്ടു വിഭാഗത്തിലുമായി അങ്ങനെ ആകെ 138 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡിന് അര്‍ഹത നേടിയിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ പകുതിയിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ഷയരോഗമുക്ത പദവിക്ക് അര്‍ഹത നേടി. സര്‍ക്കാര്‍ മേഖലയോടൊപ്പം സ്വകാര്യമേഖലയിലെയും ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന് 2022ലും 2023ലും സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tags:    

Similar News