മറ്റ് കാൻസറുകളെ പോലെ അല്ല..ഇത് സൂക്ഷിക്കണം; വായിലെ കാൻസറും നേരത്തെ തന്നെ കണ്ടെത്തണം; വേഗം ചികിത്സ ഉറപ്പാക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സ നേരെത്തെ തന്നെ ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്‍റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേര്‍ക്ക് കാന്‍സര്‍ സംശയിച്ചു.
അതില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദവും, ഗര്‍ഭാശയത്തിലെ അര്‍ബുദവുമാണ് കണ്ടെത്തിയത്. സ്‌ക്രീനിംഗില്‍ 41,660 പേര്‍ക്കാണ് വായില്‍ കാന്‍സറിന് സാധ്യത കണ്ടെത്തിയത്. ഇത് കൂടി മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്.
രണ്ടാം ഘട്ടത്തില്‍ വായിലെ കാന്‍സര്‍ ഉള്‍പ്പെടെ പുരുഷന്‍മാരെ കൂടി ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി പറഞ്ഞു.