ജലവിതരണം മുടങ്ങി; സെക്രട്ടേറിയേറ്റില്‍ അടക്കം വെള്ളമില്ല; കാന്റീനും, കോഫീ ഹൗസും താല്‍ക്കാലികമായി പൂട്ടി; തിരുവനന്തപുരം നഗരത്തില്‍ പ്രതിസന്ധി രൂക്ഷം

ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ വെള്ളമില്ലാതെ വലഞ്ഞ് ഉദ്യോഗസ്ഥര്‍

Update: 2024-09-06 11:58 GMT

തിരുവനന്തപുരം:സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ വെള്ളമില്ലാതെ വലഞ്ഞ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്. ഈ ദുരവസ്ഥ സെക്രട്ടേറിയേറ്റിനെയും ബാധിച്ചിരിക്കുകയാണ്. ഇതുകാരണം സെക്രട്ടേറിയേറ്റ് കാന്റീന്‍, കോഫീ ഹൗസ് എന്നിവ താല്‍ക്കാലികമായി പൂട്ടിയ അവസ്ഥയാണ് നിലവിലുള്ളത്. സെക്ഷനുകളില്‍ ഉള്ള ജീവനക്കാര്‍ കൈ കഴുകുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി കുപ്പി വെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.

തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗവുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റിയുടെ, നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയ്‌നിന്റെ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്നതിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് കുടിവെള്ള പ്രതിസന്ധിയുണ്ടായത്.

വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ എട്ടുമണിക്കുള്ളില്‍ ജലവിതരണം പുനസ്ഥാപിക്കേണ്ടതാണ്. എന്നാല്‍ ഇപ്പോഴും പലയിടത്തും പൈപ്പില്‍ കുടിവെള്ളം ലഭ്യമായി തുടങ്ങിയിട്ടില്ലെന്നാണ് വിവരം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രധാന മേഖലകളിലാണ് ഈ പ്രതിസന്ധി നിലനില്‍ക്കുന്നതെന്ന കാരണത്താല്‍ ഇനിയും കുടിവെള്ളമെത്താന്‍ വൈകിയാല്‍ ജനജീവിതത്തെ ബാധിക്കാന്‍ സാധ്യത നിലനില്‍ക്കുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുത്തന്‍പള്ളി, ആറ്റുകാല്‍, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂര്‍, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗര്‍, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകള്‍, തിരുമല, വലിയവിള, പി.ടി.പി., കൊടുങ്ങാനൂര്‍, കാച്ചാണി, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നീ വാര്‍ഡുകളില്‍ പൂര്‍ണമായും രണ്ടുദിവസം ജലവിതരണം മുടങ്ങുമെന്നായിരുന്നു കഴിഞ്ഞ രണ്ടാം തീയതി വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇതിനൊപ്പം ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂര്‍, കുന്നുകുഴി, പട്ടം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്നും അറിയിച്ചിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നിപ്പോള്‍ നാല് ദിവസങ്ങള്‍ പിന്നിടുകയാണ്. അറ്റകുറ്റപണി നീണ്ടുപോയതോടെ ജലവിതരണം വെല്ലുവിളിയായി തുടരുകയാണ്.

Tags:    

Similar News