അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ മൃതദേഹ തിരിച്ചറിയല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി; കൂടുതല്‍ ഡിഎന്‍എ പരിശോധനാഫലം ഇന്ന് വരും; 19 പേരെ തിരിച്ചറിഞ്ഞു; മലയാളി രഞ്ജിതയുടെ ഡിഎന്‍എ ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Update: 2025-06-15 02:19 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹ തിരിച്ചറിയല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഡിഎന്‍എ പരിശോധനാഫലങ്ങള്‍ ഇന്ന് പുറത്തുവരും. 248 പേരുടെ ബന്ധുക്കളില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ 19 പേരെ ഡിഎന്‍എ വഴി തിരിച്ചറിയാനായി. ഇവരില്‍ 11 യാത്രക്കാരും 8 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ്. തിരിച്ചറിയപ്പെട്ടവരില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളും ഒരു വിദേശ പൗരനുമുണ്ട്.

തിരിച്ചറിയല്‍ പൂര്‍ത്തിയായ മൃതദേഹങ്ങള്‍ ഉടന്‍ തന്നെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ ആശുപത്രിയില്‍ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎന്‍എ ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. അപകടം നടന്ന ബി.ജെ. മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ പരിസരത്ത് തെരച്ചില്‍ ഇന്നും തുടരുകയാണ്. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍ മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

സംഭവത്തില്‍ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു തകര്‍ന്നത്. വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വാഹനത്തിലുണ്ടായിരുന്നവരോടൊപ്പം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും പ്രദേശവാസികളും മരണപ്പെട്ടതോടെ ദുരന്തത്തിന്റെ തോത് വര്‍ധിച്ചു.

Tags:    

Similar News