കൊല്ലപ്പെട്ട 53 ബ്രിട്ടീഷ് പൗരന്മാരില്‍ മിക്കവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ഗുജറാത്ത് വംശജര്‍; ലണ്ടനില്‍ വെല്‍നെസ്സ് സെന്റര്‍ നടത്തുന്ന പുരുഷ ദമ്പതികള്‍ എയര്‍ പോര്‍ട്ടില്‍ വച്ച് എടുത്ത സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍: അഹമ്മദാബാദ് ദുരന്തം ബ്രിട്ടനും ദേശീയ ദുരന്തമായി

കൊല്ലപ്പെട്ട 53 ബ്രിട്ടീഷ് പൗരന്മാരില്‍ മിക്കവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ഗുജറാത്ത് വംശജര്‍

Update: 2025-06-13 00:36 GMT

അഹമ്മാദാബാദ്: ഒരു മൂന്നംഗ കുടുംബം, വെല്‍നെസ്സ് ഇന്‍ഫ്‌ലുവന്‍സര്‍മാരായ ദമ്പതികള്‍, അവാര്‍ഡ് ജേതാവായ ഒരു ഹോട്ടല്‍ മാനേജര്‍ അയാളുടെ ഭാര്യയും രണ്ട് കുട്ടികളും എന്നിവരൊക്കെ അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരില്‍ ഉള്‍പ്പെടുന്നു.അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയര്‍ന്ന ഉടന്‍ തന്നെ അപകടത്തില്‍ പെട്ട വിമാനത്തില്‍ ആകെ 53 ബ്രിട്ടീഷ് പൗരന്മാരായിരുന്നു ഉണ്ടായിരുന്നത്. അതിനിടയില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വളരെ വേഗം അത് താഴോട്ട് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ടേക്ക് ഓഫിന് ശേഷമുള്ള യാത്രയിലെ അതിപ്രധാന ഘട്ടത്തില്‍ വിമാനത്തിന് പവര്‍ നഷ്ടപ്പെട്ടിരിക്കാം എന്നാണ് വിദഗ്ധരുടെ നിഗമനം. അകീല്‍ നാനാവാബ, ഭാര്യ ഹന്ന വൊറാജി, അവരുടെ നാല് വയസ്സുകാരിയായ മകള്‍ സാറ, ഫിയോങ്കല്‍, ജാമി ഗ്രീന്‍ലോ, ജാവേദ് അലി സയ്യദ്, അയാളുടെ ഭാര്യ, മൂന്ന് മക്കള്‍, റാക്സ മോദ, അവരുടെ പേരമകന്‍ രുദ്ര, മരുമകള്‍ യാഷ കാംദാര്‍ എന്നിവര്‍ മരിച്ച ബ്രിട്ടീഷ് പൗരന്മാരില്‍ ഉള്‍പ്പെടുന്നു.അതുപോലെ, അപകടത്തെ അതിജീവിച്ച ഒരേയൊരു വ്യക്തിയായ വിശ്വാസ് കുമാര്‍ രമേഷും ബ്രിട്ടീഷ് പൗരന്മാണ്. കഴിഞ്ഞ 20 വര്‍ഷക്കാലമായി ബ്രിട്ടനില്‍ കഴിയുന്ന വ്യക്തിയാണിയാള്‍.


 



കുടുംബത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന ഒരു ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു അകീല്‍ നാനവാബയും, ഭാര്യ ഹന്ന വൊറാജിയും അവരുടെ നാലു വയസ്സുകാരി മകള്‍ സാറയും. അഹമ്മദാബാദിലും ഗ്ലസ്റ്ററിലും ഓഫീസുകളുള്ള ഒരു അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുകയായിരുന്നു ഇവര്‍. അപകടമുണ്ടായതിന്റെ തൊട്ട് തലേ രാത്രി ഇവര്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്ത ഇവരുടെ ബിസിനസ്സ് പങ്കാളു ഷൊയേബ് ഖാന്‍ നഗോരി ഞെട്ടലില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല.

ബെസ്റ്റ് വെസ്റ്റേണ്‍ കെന്‍സിംഗ്ടണ്‍ ഒളിമ്പിയ ഹോട്ടലിലെ മാനേജര്‍ ജാവേദി അലി സയ്യദും ഭാര്യ മറിയവുമാണ് അപകടത്തിലെ പെട്ട മറ്റൊരു കുടുംബം. അവരുടെ രണ്ട് മക്കളും വിമാനത്തിലുണ്ടായിരുന്നു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള കംഫര്‍ട്ട് ഇന്നില്‍ ജോലി ചെയ്യുന്ന അവസരത്തില്‍, 2017 ലെ ടീം മെംബര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ച വ്യക്തി കൂടിയാണിയാള്‍. അടുത്തിടെ ഭര്‍ത്താവ് മരിച്ച റാക്സ മോധ എന്ന 55 കാരി, അവരുടെ പുത്രഭാര്യ യാഷാ കാംദാര്‍, പേരക്കിടാവ് രണ്ടുവയസ്സുകാരനായ രുദ്ര എന്നിവരും മരിച്ച ബ്രിട്ടീഷുകാരില്‍ ഉള്‍പ്പെടുന്നു. അന്ത്യകാലം ഇന്ത്യയില്‍ ചെലവഴിക്കണമെന്ന ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റാന്‍ മോധയും ഭര്‍ത്താവും കൂടി കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയില്‍ താമസിക്കുകയായിരുന്നു. വീലിംഗ്ബറോ നിവാസികളാണിവര്‍.

പുരുഷ ദമ്പതികളായ ജാമി മീക്ക്, ഫിയൊങ്കല്‍ ഗ്രീന്‍ലോ എന്നിവര്‍ ലണ്ടന്‍ നിവാസികളാണ്. വെല്‍നെസ്സ് ഫൗണ്ട്രി എന്ന വെല്‍നെസ്സ് കമ്പനി നടത്തുകയായിരുന്നു ഇവര്‍. ഒഴിവുകാലം ആഘോഷിക്കുന്നതിനായിട്ടായിരുന്നു ഇവര്‍ ഇന്ത്യയില്‍ എത്തിയത്. വിമാനത്തിനായി കാത്തിരിക്കുന്ന സമയത്ത് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒഴിവുകാലം ആസ്വദിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. കെന്റിലെ രാംസ്‌ഗേറ്റിലാണ് ഇവര്‍ താമസിക്കുന്നത്.


 



അതിനിടയില്‍, ദൈവത്തിന്റെ കരങ്ങള്‍ രക്ഷപ്പെടുത്തി എന്ന് മാത്രം വിശ്വസിക്കാന്‍ കഴിയുന്ന തരത്തില്‍ തീര്‍ത്തും അവിശ്വസനീയമായിട്ടായിരുന്നു ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് എന്ന 40 കാരന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇയാള്‍ നടന്നു വരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ വലിയൊരു ശബ്ദം കേട്ടുവെന്നും തുടര്‍ന്ന് വിമാനം തകരുകയായിരുന്നു എന്നും അയാള്‍ പിന്നീട് ഹോസ്പിറ്റലില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ എഴുന്നേറ്റ് നിന്നപ്പോള്‍, തനിക്ക് ചുറ്റും മൃതദേഹങ്ങള്‍ ആയിരുന്നെന്നും, ആകെ ഭയന്ന താന്‍ അവിടെനിന്നും ഓടുകയായിരുന്നു എന്നും അയാള്‍ പറഞ്ഞു. ആരോ തന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റിയതായും അയാള്‍ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ലണ്ടനിലെക്ക് മടങ്ങുകയായിരുന്ന വിശ്വാസ് കുമാറിന്റെ നെഞ്ചിലും, കണ്ണുകള്‍ക്കും, കാല്‍പ്പാദത്തിനും പരിക്കേറ്റിട്ടുണ്ട്. വിമാനയാത്രക്കാര്‍ക്കൊപ്പം, പരിസരവാസികളില്‍ ചിലരും മരണമടഞ്ഞിട്ടുണ്ട് എന്നാണ് നിഗമനം.


 



Tags:    

Similar News