ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി ആദ്യം നേടിയത് സംവാദ വിജയം; കോഴഞ്ചേരിയില്‍ കലിപ്പ് തീര്‍ക്കാന്‍ എത്തിയ കുട്ടി സഖാക്കളും തോറ്റു! എസ് എഫ് ഐ വെല്ലുവിളികളെ പുച്ഛിച്ച് തള്ളി വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും വോട്ട് തേടി; പ്രചരണത്തില്‍ ഭീഷണികളെ നിഷ്പ്രഭമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഇത് കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ അബിന്‍ വര്‍ക്കി നേടിയ മറ്റൊരു വിജയ കഥ

Update: 2026-03-26 08:45 GMT

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു. സിറ്റിംഗ് എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജിനെ നേരിട്ടുള്ള സംവാദത്തില്‍ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ, യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും, വെല്ലുവിളികള്‍ അതിജീവിച്ച് വോട്ട് തേടിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പ്രചാരണ രംഗത്ത് നിറസാന്നിധ്യമാവുകയാണ്.

കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയ അബിന്‍ വര്‍ക്കിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിക്കുന്നത് തടസ്സപ്പെടുത്തി മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനായിരുന്നു എസ്എഫ്‌ഐ നീക്കം. എന്നാല്‍, ഭീഷണിക്ക് വഴങ്ങാതെ കോളേജിനുള്ളില്‍ പ്രവേശിച്ച അബിന്‍, അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നേരില്‍ കണ്ട് വോട്ട് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്. എസ്എഫ്‌ഐ കോട്ടകളില്‍ പോലും അബിന്‍ വര്‍ക്കിക്ക് ലഭിക്കുന്ന സ്വീകാര്യത ഇടത് കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് സംവാദത്തില്‍ മന്ത്രി വീണാ ജോര്‍ജിനെ അബിന്‍ വര്‍ക്കി നിഷ്പ്രഭനാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആരോഗ്യ മേഖലയിലെ വീഴ്ചകളും മണ്ഡലത്തിലെ വികസന മുരടിപ്പും അക്കമിട്ട് നിരത്തിയ അബിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മന്ത്രിക്കു മറുപടിയുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയിലും ഈ സംവാദത്തിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. കേരളം ഉറ്റുനോക്കുന്ന അതിശക്തമായ ത്രികോണ മത്സരമാണ് ആറന്‍മുളയില്‍ നടക്കുന്നത്.

ആറന്മുളയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ് വീണ്ടും മത്സരിക്കുകയാണ്. ഭരണത്തുടര്‍ച്ചയും വികസനവുമാണ് എല്‍ഡിഎഫ് ആയുധമാക്കുന്നത്. യുവത്വത്തിന്റെ കരുത്തുമായി അബിന്‍ വര്‍ക്കി ഇതിനിടെയാണ് മണ്ഡലത്തില്‍ സജീവമാകുന്നത്. ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും അബിന് അനുകൂലമാകുന്നു. ഇവര്‍ക്കെല്ലാം കടുത്ത വെല്ലുവിളിയാണ് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ കുമ്മനത്തിന്റെ സാന്നിധ്യം പോരാട്ടത്തെ പ്രവചനാതീതമാക്കുന്നു.

ആറന്മുള മണ്ഡലത്തില്‍ അബിന്‍ വര്‍ക്കിയുടെ സജീവമായ ഇടപെടലുകള്‍ ചിത്രം മാറ്റിമറിക്കുകയാണ്. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ തടസ്സങ്ങളെ അതിജീവിച്ച് അബിന്‍ നടത്തുന്ന പര്യടനങ്ങള്‍ യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. തല്‍കാലം അബിന്റെ പ്രചരണത്തോട് അസഹിഷ്ണുത കാട്ടേണ്ടതില്ലെന്ന നിലപാടില്‍ സിപിഎം എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന സംവാദത്തില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജിനെ നിഷ്പ്രഭനാക്കി നേടിയ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ, ക്യാമ്പസുകളിലും അബിന്‍ കരുത്ത് കാട്ടുകയാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയ അബിനെ തടയാന്‍ ശ്രമിച്ച എസ്എഫ്‌ഐയുടെ 'കുട്ടി സഖാക്കള്‍'ക്കും ഒടുവില്‍ തോല്‍വി സമ്മതിച്ച് പിന്മാറേണ്ടി വന്നു സാഹചര്യത്തിലാണ് സിപിഎം കരുതലിലേക്ക് പോകുന്നത്.

കോളേജ് കവാടത്തില്‍ വച്ച് അബിന്‍ വര്‍ക്കിയെ തടയാനും വോട്ടഭ്യര്‍ത്ഥന തടസ്സപ്പെടുത്താനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിച്ചു. മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സ്ഥാനാര്‍ത്ഥിയെ മടക്കി അയക്കാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, എസ്എഫ്‌ഐയുടെ വെല്ലുവിളികളെയും അധിക്ഷേപങ്ങളെയും പുച്ഛിച്ചുതള്ളിയ അബിന്‍ വര്‍ക്കി, ആത്മവിശ്വാസത്തോടെ കോളേജിനുള്ളിലേക്ക് പ്രവേശിച്ചു. തടയാന്‍ വന്നവരെ നിഷ്പ്രഭമാക്കി ഓരോ ക്ലാസ് മുറികളിലും അധ്യാപകരുടെ സ്റ്റാഫ് റൂമിലും നേരിട്ടെത്തി അദ്ദേഹം വോട്ട് തേടി.

ക്യാമ്പസിനുള്ളില്‍ അബിന്‍ വര്‍ക്കിക്ക് ലഭിച്ച ആവേശകരമായ സ്വീകരണം കണ്ടതോടെ എസ്എഫ്‌ഐയുടെ പ്രതിഷേധം വെറും നിഴല്‍യുദ്ധമായി മാറി. ഭീഷണികള്‍ക്ക് വഴങ്ങാത്ത അബിന്റെ നിലപാട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ആറന്‍മുളയിലെ വികസന മുരടിപ്പും ആരോഗ്യമേഖലയിലെ അഴിമതികളും ചൂണ്ടിക്കാട്ടി മന്ത്രി വീണാ ജോര്‍ജിനെ അബിന്‍ വര്‍ക്കി നേരിട്ട രീതി വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ മന്ത്രി പതറിയത് യുഡിഎഫ് ക്യാമ്പിന് വലിയ ഊര്‍ജ്ജമാണ് നല്‍കിയത്. ഇതിന് പിന്നാലെയാണ് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും അബിന്‍ തന്റെ രാഷ്ട്രീയ പാടവം തെളിയിച്ചത്.

മന്ത്രി വീണാ ജോര്‍ജിനെതിരെ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്ന മണ്ഡലത്തില്‍ അബിന്‍ വര്‍ക്കി നടത്തുന്ന ഓരോ ചുവടുവെപ്പും നിര്‍ണ്ണായകമാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ കൂടി രംഗത്തുള്ളതോടെ അതിശക്തമായ ത്രികോണ മത്സരത്തിനാണ് ആറന്‍മുള സാക്ഷ്യം വഹിക്കുന്നത്.

Tags:    

Similar News