ഇന്ത്യൻ വ്യോമസേനയുടെ എയർ ഓപ്പറേഷസ് ഡയറക്ടർ ജനറലായി എയർ മാർഷൽ ജോർജ്ജ് തോമസിനെ നിയമിച്ചു; തലപ്പത്തെത്തുന്നത് രാഷ്ട്രപതിയിൽ നിന്നും അതിവിശിഷ്ട മെഡലുകൾ നേടിയ ഇടുക്കിക്കാരൻ; നിയമനം നിർണായക ഘട്ടത്തിൽ; അതിർത്തികളിൽ വ്യോമ മേധാവിത്വം നിലനിർത്തുന്നതിന് ജോർജ്ജ് തോമസിന്റെ പരിചയസമ്പത്തും നേതൃത്വവും സഹായമാകും
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എയർ ഓപ്പറേഷസ് ഡയറക്ടർ ജനറൽ എയർ മാർഷൽ ജോർജ്ജ് തോമസിനെ നിയമിച്ചു. എയർ മാർഷൽ എ.കെ. ഭാരതിയായിരുന്നു മുൻ ഡയറക്ടർ ജനറൽ. ഇടുക്കി തൊടുപുഴ സ്വദേശിയാണ് ജോർജ് തോമസ്. ഇന്ത്യ വ്യോമയുദ്ധ ശേഷികൾ അതിവേഗം നവീകരിക്കുന്ന ഒരു നിർണായക ഘട്ടത്തിലാണ് ഈ സുപ്രധാന നിയമനം. എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എന്ന നിലയിൽ തന്ത്രപരമായ ആസൂത്രണം, ദൗത്യ നിർവ്വഹണം, യുദ്ധ സന്നദ്ധത എന്നിവയുൾപ്പെടെ വ്യോമസേനയുടെ മുഴുവൻ പ്രവർത്തന ചട്ടക്കൂടിന്റെയും മേൽനോട്ടം വഹിക്കുന്നത് എയർ മാർഷൽ തോമസായിരിക്കും.
1989 ജൂൺ 14ന് തോമസിനെ ഇന്ത്യൻ വ്യോമസേനയുടെ ഫ്ലൈയിംഗ് ബ്രാഞ്ചിലെ ഫൈറ്റർ പൈലറ്റായി നിയമിച്ചു. തന്റെ കരിയറിൽ ഉടനീളം പ്രവർത്തന മികവും ശക്തമായ നേതൃത്വവും വരും തലമുറയിലെ വ്യോമസേന അംഗങ്ങൾക്കും പ്രചോദനമായി. നാഷണൽ ഡിഫൻസ് അക്കാദമിയുടെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. അപകടരഹിതമായി 9,000 മണിക്കൂറിലധികം പറക്കൽ അദ്ദേഹം നടത്തിയിട്ടുണ്ട്, ഇതിൽ ഒരു ഇൻസ്ട്രക്ടർ എന്ന നിലയിൽ 3,600ൽ കൂടുതൽ മണിക്കൂറും ഉൾപ്പെടുന്നു. ഇന്ത്യയിലും വിദേശത്തും വ്യത്യസ്ത കാലാവസ്ഥയിലും ഭൂമിശാസ്ത്രപരമായും പ്രവർത്തിക്കുന്ന ഫിക്സഡ്-വിംഗ്, റോട്ടറി-വിംഗ് വിമാനങ്ങൾ തുടങ്ങിയവയിലും അദ്ദേഹം പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.
ഫ്രണ്ട്‌ലൈൻ ഫൈറ്റർ സ്ക്വാഡ്രണുകളിലും പ്രധാന വ്യോമതാവളങ്ങളിലും കമാൻഡിംഗ് നടത്തിയ പ്രവർത്തന പരിചയവും എയർ മാർഷൽ തോമസിനുണ്ട്. എയർഫോഴ്സ് സ്റ്റേഷൻ ചബുവയിലെ എയർ ഓഫീസർ കമാൻഡിംഗ് (എഒസി) എന്ന നിലയിലെ പ്രവർത്തന മികവിന് എയർ സ്റ്റാഫ് മേധാവി നൽകുന്ന 'പ്രൈഡ് ഓഫ് ഇഎസി ട്രോഫി' നേടാനും സാധിച്ചിട്ടുണ്ട്. ദേശീയ സേവനത്തോടുള്ള സമർപ്പണം അദ്ദേഹത്തിന് നിരവധി അഭിമാനകരമായ അവാർഡുകൾ നേടിക്കൊടുത്തു. അവയിൽ അതിവിശിഷ്ട സേവാ മെഡൽ (എവിഎസ്എം), വായുസേന മെഡലും (വിഎം) എന്നിവയും ഉൾപ്പെടുന്നു.
ഈ രണ്ട് മെഡലുകളും സമ്മാനിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്. ഇന്ത്യയുടെ വ്യോമ പ്രതിരോധ നില ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന തന്ത്രമാണ് എയർ മാർഷൽ ജോർജ് തോമസിനെ എയർ ഓപ്പറേഷൻസ് ഡിജി ആയി നിയമിക്കാൻ കാരണമായത്. അദ്ദേഹത്തിന്റെ വിപുലമായ വൈദഗ്ദ്ധ്യം, പ്രചോദനാത്മക നേതൃത്വം എന്നിവ യുദ്ധ മാർഗങ്ങളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഗുണകരമാകുമെന്നാണ് കണക്ക്കൂട്ടൽ. എതിരാളികളിൽ നിന്നുള്ള വ്യോമ ഭീഷണികളും ഡ്രോൺ യുദ്ധവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തികളിൽ വ്യോമ മേധാവിത്വം നിലനിർത്തുന്നതിന് ഈ സ്ഥാനം നിർണായകമാണ്. പിതാവ്: പരേതനായ എയർ കമാൻഡർ തോമസ് വർക്കി പകലോമറ്റം. അമ്മ ടെസ്സി തോമസ്. ഭാര്യ അഞ്ജലി ഐടി ഉദ്യോഗസ്ഥയാണ്.