പാറയിൽ കുടുങ്ങിയ ബാഗുകൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണു; പർവ്വതാരോഹണത്തിനിടെ മരിച്ചത് 23കാരൻ ബാലിന്‍ മില്ലർ; യോസെമൈറ്റിലെ എൽ കാപ്പിറ്റനിൽ നിന്ന് വീണ അലാസ്കൻ പര്‍വ്വതാരോഹകന്റെ അപകടമരണം ഫോളോവേഴ്സ് ലൈവിൽ കണ്ടത് ഞെട്ടലോടെ

Update: 2025-10-03 08:19 GMT

കാലിഫോര്‍ണിയ: പര്‍വ്വതാരോഹകന്‍ മലകയറുന്ന സമയത്ത് തല്‍സമയ സംപ്രേഷണത്തിനിടെ വീണു മരിച്ച സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉള്ള യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലെ പ്രശസ്തമായ എല്‍ കാപ്പിറ്റന്‍ പര്‍വതത്തില്‍ കയറുന്നതിനിടെയാണ് ബാലിന്‍ മില്ലര്‍ എന്ന 23 കാരന്‍ മരിച്ചത്. പര്‍വ്വതാരോഹണം നടത്തുന്നത് ഇയാള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്.

മില്ലറുടെ അമ്മയായ ജീനിന്‍ ഗിറാര്‍ഡ്-മൂര്‍മാന്‍ തന്നെയാണ് അസോസിയേറ്റഡ് പ്രസ്സിനോട് ഇക്കാര്യം സ്ഥിരീകരിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ മകന്‍ നിരന്തരമായി പര്‍വ്വതാരോഹണം നടത്തുമായിരുന്നു എന്നും ഒരിക്കലും പണമോ പ്രശസ്തിയോ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നില്ല എന്നുമാണ് അമ്മ വ്യക്തമാക്കിയത്. മകന്‍ മരിച്ചെന്ന വാര്‍ത്ത ഇനിയും തനിക്ക് വിശ്വസിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് എങ്ങനെ മറികടക്കണം എന്ന് തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു. മില്ലറിന്റെ ആരാധകരുടെ അനുശോചന സന്ദേശങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവഹിക്കുകയാണ്.

അതേ സമയം അദ്ദേഹം താഴേക്ക് വീഴുന്നത് ലൈവായി കണ്ടവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹത്തിന്റെ യാത്ര ലൈവായി കണ്ട ഒരു ആരാധിക അപകടം നടക്കുമ്പോള്‍ താന്‍ ഓണ്‍ലൈനില്‍ കാണുന്നുണ്ടായിരുന്നു എന്ന് വ്യക്തമാക്കി. ഒരു പാറയില്‍ കുടുങ്ങിയ ബാഗുകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മില്ലര്‍ വീണ് മരിച്ചത്. അദ്ദേഹത്തിന്റെ പര്‍വ്വതാരോഹണം നിരവധി പേരാണ് ലൈവായി കണ്ടിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ് എന്നാണ് നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിക്കുന്നത്.

അമേരിക്കന്‍ സര്‍ക്കാരിന്റെ ഷട്ട്ഡൗണ്‍ നിലവില്‍ വന്നതിന്റെ ആദ്യ ദിവസമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. എന്നാല്‍ യോസെമൈറ്റ് പോലുള്ള ദേശീയോദ്യാനങ്ങള്‍ ഭാഗീകമായി പ്രവര്‍ത്തിച്ചിരുന്നു. മില്ലര്‍ കയറിയിരുന്ന എല്‍ കാപ്പിറ്റന്‍, 1,000 ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ള യോസെമൈറ്റ് പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരം അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2017 ലാണ് ആദ്യമായി ഒരാള്‍ ഒറ്റക്ക് ഈ കൊടുമുടി കീഴടക്കിയത്.

മില്ലറിന് വീഴ്ചകളില്‍ നിന്ന് രക്ഷപ്പെടാനായി കയര്‍ കൊണ്ടുളള ഒരു സംവിധാനം ഉണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ പറയുന്നത്. എന്നിട്ടും അപകടം എങ്ങനെയാണ് ഉണ്ടായതെന്ന കാര്യം മനസിലായില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മില്ലറുടെ അച്ഛനും സഹോദരനും പര്‍വ്വതാരോഹകര്‍ ആയിരുന്നു. അങ്ങനെയാണ് കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹവും ഈ മേഖലയിലേക്ക് തിരിഞ്ഞത്. 4,500-ലധികം ഫോളോവേഴ്സുള്ള മില്ലറുടെ ഇന്‍സ്റ്റാഗ്രാം പേജ് ഇപ്പോള്‍ അദ്ദേഹത്തെ അറിയുന്നവരുടെയും അദ്ദേഹത്തിന്റെ കായികക്ഷമതയെയും ധൈര്യത്തെയും അകലെ നിന്ന് അഭിനന്ദിച്ചവരുടെയും ആദരാഞ്ജലികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പര്‍വതാരോഹകര്‍ക്കായി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന വസ്ത്ര ബ്രാന്‍ഡായ മില്ലറ്റുമായും മില്ലര്‍ ബന്ധപ്പെട്ടിരുന്നു.

Tags:    

Similar News