ഇത് ഇവിടെ അവസാനിപ്പിക്കാന്‍ പറഞ്ഞത് രക്ഷപ്പെടാനുള്ള അടവ്; ഇത്രയും നാള്‍ മൗനം പാലിച്ചത് മകളെ ഓര്‍ത്ത്; ഇനിയുള്ള പോരാട്ടവും മകള്‍ക്ക് വേണ്ടി; ബാലയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി അമൃത സുരേഷ്

ബാലയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി അമൃത സുരേഷ്

By :  Aswin P T
Update: 2024-10-02 14:09 GMT

തിരുവന്തപുരം: അമൃത സുരേഷ് ബാല വിഷയം പുതിയ തലത്തിലേക്ക്.ബാലയ്ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമൃത വ്യക്തമാക്കി.ബാലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമൃതയുടെ പി എ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.പിന്നാലെ ഇതിന് മറുപടിയുമായി ബാലയും എത്തി.താന്‍ ഈ കളി ഇവിടെ അവസാനിപ്പിക്കുകയാണെന്നും മകള്‍ക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നുമായിരുന്നു ബാല പറഞ്ഞത്.അതുപോലെ എതിര്‍ഭാഗത്തുള്ളവരും ഇത് അവസാനിപ്പിക്കണമെന്നുമാണ് ബാല വീഡിയോയിലൂടെ പറഞ്ഞത്.ഇതിന് മറുപടിയായാണ് അമൃത ഇപ്പോള്‍ എത്തിയിരിക്കുന്നത്.

തനിക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരുമ്പോള്‍ രക്ഷപ്പെടാനുള്ള ബാലയുടെ അടവാണ് ഇതെന്നും ഇത്രയും നാള്‍ താന്‍ മൗനം പാലിച്ചത് മകള്‍ക്ക് വേണ്ടിയാണെന്നും എന്നാലിപ്പോള്‍ ഈ വിഷയം മകളുടെ തന്നെ ആവശ്യമായി വന്നിരിക്കുകയാണെന്നും അതിനാല്‍ ബാലയ്ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് അമൃത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

പതിനാലു വര്‍ഷത്തെ എന്റെ നിശബ്ദതയെ ചൂഷണം ചെയ്തു കൊണ്ട് എനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോട് ഞാന്‍ മൗനം പാലിച്ചതിനാല്‍ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ നഷ്ടം ചെറുതല്ല.എന്റെയും എന്റെ മകളുടെയും എന്റെ കുടുംബത്തിന്റെയും നിവൃത്തികേടിനെ ചൂഷണം ചെയ്തു മര്‍മ്മത്തില്‍ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കുക....എന്റെ പ്രിയപ്പെട്ട നാട്ടുകാരോടുള്ള അഭ്യര്‍ത്ഥന ആണെന്നും അമൃത കുറിക്കുന്നു

അമൃത സുരേഷിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞങ്ങള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതല്‍ ശക്തരാക്കുകയായിരുന്നു ചെയ്തത്.. പക്ഷെ പതിയെ മലയാളികള്‍ ഞങ്ങളുടെ സത്യങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോള്‍ ഉള്ള അടുത്ത നീക്കം ദയവു ചെയ്തു ഇവിടെ തന്നെ അവസാനിപ്പിക്കുക...

പതിനാലു വര്‍ഷത്തെ എന്റെ നിശബ്ദതയെ ചൂഷണം ചെയ്തു കൊണ്ട് എനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോട് ഞാന്‍ മൗനം പാലിച്ചതിനാല്‍ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ നഷ്ടം ചെറുതല്ല. കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ട് ഞാന്‍ മിണ്ടാതിരുന്നത് എന്റെ മടിയില്‍ കനമുള്ളതു കൊണ്ടുമല്ല. എന്റെ മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛന്‍ എടുത്തു ഒരു വാര്‍ത്ത ആക്കുന്നത് പോലെ ഞാനും തുടങ്ങാതിരിക്കാനാണ്.പക്ഷെ, ഇന്ന് അവള്‍ ഒരു വലിയ കുട്ടി ആണ്, എന്നെക്കാളും മാനസിക ശക്തിയും ബുദ്ധിയും ധാര്‍മിക ബോധവുമുള്ള ഒരു കരുത്തുറ്റ പെണ്‍കുട്ടി അവളെനിക്ക് തന്ന ശക്തിയിലാണ് എന്റെ എല്ലാ അനുഭവങ്ങളെയും ഉള്‍ഭയങ്ങളെയും എന്നെ ഒരുപാട് തളര്‍ത്തിയ ട്രോമകളെയും ഉണര്‍ത്തിയെന്നിരുന്നാലും പ്രതികരിക്കാനുള്ള ശേഷിയേലേക്കെത്തിച്ചത്! ഇതിനു മുന്‍പ് വക്കീലുമാരായി എടുത്ത ഒരു വിഡിയോയില്‍ ഞാന്‍ വ്യക്തമായി നിയമപരമായ കാര്യങ്ങളും അതില്‍ എന്തിനൊക്കെ ആണ് ആരാണ് വീഴ്ചകള്‍ വരുത്തിയതെന്നും അവരവരുടെ കുറവിനെ മറക്കാനുള്ള എന്റെ നേരെ ഉള്ള അക്രമങ്ങളെയും ഒക്കെ തന്നെ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു!

പണം തട്ടിയെടുത്തു, മോശമായ ഒരു സ്ത്രീ, എന്നല്ല, ഒരു സ്ത്രീയെ സമൂഹത്തില്‍ എങ്ങനെ ഒക്കെ നശിപ്പിച്ചു ചിത്രീകരിക്കാമോ അതെല്ലാം സഹിച്ചത് എന്റെ മകളുടെ പ്രൈവസിയെ മാനിച്ച കൊണ്ട് മാത്രം ആയിരുന്നു! പക്ഷെ ഇന്നിതവളുടെ ആവശ്യമായി മാറിയിരിക്കുകയാണ്! അതിനവള്‍ തിരഞ്ഞെടുത്ത ധീരമായ സ്റ്റെപ്പിനെ പോലും ഒരുപാടു വെറുപ്പോടെയുമാണ് ഞങ്ങള്‍ നേരിടേണ്ടി വന്നത്! ഞാന്‍ ഈ വിഷയത്തില്‍ ഒരൊറ്റ പ്രാവശ്യം മാത്രമേ പ്രതികരിച്ചുള്ളു! ഞാന്‍ അനുഭവിച്ചതിന്റെ ഒരു തരി മാത്രം ആണ് നിങ്ങളിലേക്ക് എനിക്ക് എത്തിക്കുവാന്‍ സാധിച്ചത്, അതും ഞാന്‍ ചെയ്യില്ലായിരുന്നു, ഒരു പക്ഷെ, വര്ഷങ്ങളോളം എന്നെ ഉപദ്രവിച്ചില്ലായിരുന്നു എങ്കില്‍... പക്ഷെ എനിക്കും ജീവിക്കണം എന്നുള്ള കൊതി കൊണ്ടും, എന്റെ മകളുടെ മാനസിക അവസ്ഥയെ ഓണ്‍ലൈനിലൂടെയും അല്ലാതെയും ഒക്കെ നടത്തിയിട്ടുള്ള ഗുണ്ടായിസത്തിനും ഉള്ള ഒരു കളിക്കളം ആക്കരുതെന്ന ഒരു ദൃഢനിശ്ചയത്തിനും അന്ത്യമായാണ് ഞാന്‍ അത് പോലും ചെയ്തു പോയത്!..

എന്നിട്ടും ഇപ്പോള്‍ സത്യങ്ങള്‍ക്കു മേലെ സത്യങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയപ്പോള്‍, അതും ദൃക്‌സാക്ഷികളും തെളിവുകള്‍ നേരിട്ട് കണ്ടവരുമൊക്കെ വലുപ്പചെറുപ്പമില്ലാതെ സത്യത്തിനു വേണ്ടിയും, എന്റെ കുടുംബത്തിന് വേണ്ടിയും സംസാരിക്കാന്‍ തുടങ്ങിയപ്പോ- ആദ്യമായി തുടങ്ങിയപ്പോള്‍ - സ്വന്തം മുഖമൂടിയെ സംരക്ഷിക്കാന്‍, പുതിയ കള്ളത്തരങ്ങളിലേക്കു വ്യതിചലിച്ചു വിടാനുള്ള ശ്രമം ദയവു ചെയ്തു അവസാനിപ്പിക്കുക.. അതിനു ചുക്കാന്‍ പിടിച്ചു കൊണ്ട് ഓരോ പാവം വ്ലോഗെര്‍മാരും സത്യങ്ങള്‍ അറിയാതെ മാനിപ്പുലേറ്റഡ് ആകുമ്പോള്‍ - മഞ്ഞപത്രങ്ങള്‍ ഞങ്ങളെ വീടും വേട്ടയാടാന്‍ തുടങ്ങുമ്പോള്‍, സത്യങ്ങളെ മറപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും വിജയിക്കുകയാണ്.എനിക്കാരെയും വേട്ടയാടാന്‍ ആഗ്രഹമില്ല, ഞാന്‍ അത് മുന്പും പിന്പും ചെയ്തിട്ടുമില്ല. ഞാന്‍ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാന്‍ ആണ് എന്റെ തീരുമാനം..

അതിനിടയില്‍ കൂടുതല്‍ കണ്ണില്‍ പൊടി ഇടലും എന്റെ പിആര്‍ വര്‍ക്കുമെന്നു പറഞ്ഞുള്ള പ്രസ്താവനകള്‍ ദയവു ചെയ്തു പറഞ്ഞുപരത്താതിരിക്കുക.. ഞാന്‍ വ്യക്തമായി പറയുന്നു, ഞാന്‍ ഒരു പിആര്‍ വര്‍ക്കും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല, അതിനു വേണ്ടി ചിലവാക്കാനുള്ള കോടികളും ലക്ഷങ്ങളും എന്റെ കയ്യില്‍ ഇല്ല .. 'ഞാന്‍ ഇപ്പോള്‍ മിണ്ടാതെ ആയി ' ഞാന്‍ എന്തോ കളി അവസാനിപ്പിച്ചു എന്ന് പറയുമ്പോള്‍, ഇത്രയും കാലം താന്‍ ഏകപക്ഷീയമായ ഒരു ഗുസ്തിയില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് സ്വമേധയാല്‍ അംഗീരിക്കുകയും ആണ് ചെയ്തത് , എന്നാല്‍ ഞാന്‍ ആകെ പ്രതികരിച്ചത് ഒരിക്കല്‍ മാത്രം..

അതിനെയും ജഞ എന്നോകെ പറഞ്ഞു ദയവുചെയ്ത് ആളുകളെ തെറ്റുധരിപ്പിക്കാന്‍ നോക്കേണ്ട, വിലക്ക് വാങ്ങാന്‍ എന്നും എല്ലാവരെയും പറ്റില്ല.. നിങ്ങളുടെ മനസ്സില്‍ സത്യമെന്നു ബോധ്യപ്പെട്ട ഒരു കാര്യത്തെ അടിസ്ഥാനരഹിതമായ രീതികളില്‍ തിരിഞ്ഞു ചിന്തിക്കാനുള്ള ഒരു ഇടം കൊടുക്കാതിരിക്കുക... എന്റെയും എന്റെ മകളുടെയും എന്റെ കുടുംബത്തിന്റെയും നിവൃത്തികേടിനെ ചൂഷണം ചെയ്തു, മര്‍മ്മത്തില്‍ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കുക.... എന്റെ പ്രിയപ്പെട്ട നാട്ടുകാരോടുള്ള അഭ്യര്‍ത്ഥന ആണ് !

അതേസമയം അമൃതയുടെ പി എ കുക്കു എനോല പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മറുപടിയുമായി നടന്‍ ബാല വീഡിയോ പുറത്ത് വിട്ടത്.താന്‍ മകള്‍ക്ക് കൊടുത്ത വാക്ക് നൂറുശതമാനം പാലിക്കുമെന്നും ഇപ്പോള്‍ ആരാണ് മോളെ വച്ച് ക്യാമ്പയിന്‍ നടത്തുന്നതെന്നും ബാല വിഡിയോയില്‍ ചോദിക്കുന്നു.ഒരുകാര്യത്തിലും സംസാരിക്കില്ലെന്ന് കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു.ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്.ഇനിയും അത് പാലിക്കും. എന്റെ മകളുടെ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു.നൂറ് ശതമാനവും. പക്ഷേ എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്.അതേക്കുറിച്ച് തര്‍ക്കിക്കാനോ സംസാരിക്കാനോ ആരും നില്‍ക്കരുത്

ആരെന്നുപോലുമറിയാത്തവരൊക്കെയാണ് ഇപ്പോള്‍ വിഷയത്തില്‍ സംസാരിക്കുന്നത്.എല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ഞാന്‍ കളി നിര്‍ത്തി. ഞാന്‍ പോയി. വിഷമിക്കേണ്ട കാര്യമില്ല. എല്ലാം നന്മയ്ക്ക് വേണ്ടിയാണ്. ഞാന്‍ മടങ്ങുവാണ്. എന്റെ മകളുടെ വാക്കുകളെ ദയവായി ബഹുമാനിക്കൂ.ഞാന്‍ നിര്‍ത്തി. ചിലര്‍ വന്ന് എക്‌സ്പീരിയന്‍സ് എന്നൊക്കെ പറയുന്നു.അതും പാപ്പുവിനെ വേദനിപ്പിക്കുകയല്ലേയെന്നും ബാല ചോദിക്കുന്നു.

Tags:    

Similar News