'ഫോണെടുത്ത് ചേച്ചി ഭയങ്കര കരച്ചിലായിരുന്നു; വാട്‌സാപ്പ് ഹാക്ക് ചെയ്‌തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു; നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞു; അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു'; വാട്‌സാപ്പിലൂടെ തട്ടിപ്പിരയായ വിവരം വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്

'ഫോണെടുത്ത് ചേച്ചി ഭയങ്കര കരച്ചിലായിരുന്നു

Update: 2025-06-21 03:06 GMT

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്ന നാട്ടില്‍ വീണ്ടും തട്ടിപ്പിന് ഇരയായി ഗായിക അമൃത സുരേഷ്. വാട്‌സാപ്പിലൂടെയാണ് അമൃത തട്ടിപ്പിന് ഇരയായത്. 45000 രൂപ നഷ്ടമായതായി അമൃത വെളിപ്പെടുത്തി. തട്ടിപ്പിരയായ വിവരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം അമൃത തുറന്നു പറഞ്ഞത്.

തട്ടിപ്പിനിരയായി തന്റെ 45,0000 രൂപ നഷ്ടമായെന്നും അമൃത പറഞ്ഞു. അമൃതയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വ്‌ലോഗിലാണ് അമൃത ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 'അമ്മൂന് പറ്റിയ അബദ്ധം - WHATSAPP SCAM' എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്ക്കൊപ്പം വിഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുന്ന സമയത്താണ് ബിന്ദു എന്നുപേരുള്ള തന്റെ കസിന്‍ സിസ്റ്ററിന്റെ മെസേജ് വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു. കസിന്റെ യുപിഐക്ക് എന്തോ പ്രശ്‌നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും മെസേജില്‍ പറഞ്ഞിരുന്നു. ഇന്ന് ഇഎംഐ അടക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും മെസേജിലുണ്ടായുരുന്നു എന്ന് അമൃത പറഞ്ഞു.

മെസേജ് കണ്ടയുടനെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍ നിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ താങ്ക്യൂ എന്ന് മറുപടിയും ലഭിച്ചു. എന്നാല്‍ അതുകഴിഞ്ഞ് വീണ്ടും മെസേജ് വന്നു. ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചായിരുന്നു മെസേജ്. എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ വിഡിയോ കോള്‍ ചെയ്തു. എന്നാല്‍ ചേച്ചി കോള്‍ കട്ട് ചെയ്യുകയായിരുന്നു. ഞാന്‍ നോര്‍മല്‍ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചി എടുത്തു.

ഫോണെടുത്ത് ചേച്ചി ഭയങ്കര കരച്ചിലായിരുന്നു. ചേച്ചിയുടെ വാട്‌സാപ്പ് ഹാക്ക് ചെയ്‌തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞു. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു.

തട്ടിപ്പുകാര്‍ കോള്‍ ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്നത് എങ്ങനെയാണെന്നും വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നും അഭിരാമി വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ട ഉടനെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതായി അമൃത പറഞ്ഞു. ഒപ്പം കസിന്റെ പരിചയത്തിലുള്ള എല്ലാവരെയും തട്ടിപ്പിന്റെ വിവരം അറിയിച്ചു.

ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴും കേള്‍ക്കാറുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് താന്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്നും അമൃത പറഞ്ഞു. വൃത്തികെട്ട അനൗണ്‍സ്മെന്റ്, ഇതുകാരണം കോള്‍ കണക്ടാകാന്‍ എത്ര സമയമെടുക്കുന്നു എന്നാണ് ചിന്തിച്ചിരുന്നത്. തട്ടിപ്പിന് ഇരയായ ശേഷം കോള്‍ ചെയ്തപ്പോള്‍ 'ഈശ്വരാ ഇത് തന്നെയാണല്ലോ പറയണെ, മര്യാദയ്ക്ക് ശ്രദ്ധിച്ചാല്‍ മതിയായിരുന്നു' എന്ന് തോന്നിയെന്നും അമൃത പറഞ്ഞു. ഇന്ന് ഞാനാണെങ്കില്‍ നാളെ നിങ്ങളാകാന്‍ സാധ്യതയുണ്ടെന്നും അമൃത സുരേഷ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News