'നീതി നടപ്പാക്കി'! കനത്ത തിരിച്ചടി നല്‍കി ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി; അതിര്‍ത്തിയിലെ പാക്ക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കരസേന; ഇന്ത്യ- പാക്ക് ഡിജിഎംഒ തല ചര്‍ച്ച ഇന്നുണ്ടാകില്ല

പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കരസേന

Update: 2025-05-18 07:48 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ പ്രദേശങ്ങളിലെയും സൈനിക, ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കരസേന. നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് എക്‌സിലൂടെ വിഡിയോ പുറത്തുവിട്ടത്. ആസൂത്രണം ചെയ്തു, പരിശീലിപ്പിച്ചു, നടപ്പിലാക്കി എന്നും കരസേന എക്‌സില്‍ കുറിച്ചിട്ടുണ്ട്. മേയ് ഒമ്പതാം തീയതി മുതല്‍ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സേന പങ്കുവെച്ചിട്ടുള്ളത്. പ്രതികാരമല്ലെന്നും കനത്ത തിരിച്ചടിയിലൂടെ ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയാണ് ലക്ഷ്യമിട്ടതെന്നും വിഡിയോയില്‍ സൈനികര്‍ വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ വ്യക്തതയും കൃത്യതയുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കരസേന പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് വെസ്റ്റേണ്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ അതിര്‍ത്തി പ്രദേശങ്ങളെല്ലാം സന്ദര്‍ശിച്ച് സൈനികര്‍ക്ക് മനോവീര്യം നല്‍കിയത്. ഒപ്പം തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കി മടങ്ങിയത്. അതിന് ശേഷമാണ് വെസ്റ്റേണ്‍ കമാന്‍ഡ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്‍പതാം തീയതി മുതല്‍ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളെന്ന പേരിലാണ് ഇവ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ പറയുന്നത് കേവലമൊരു പ്രതികാരമല്ല, കനത്ത തിരിച്ചടി നല്‍കി ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നതടക്കമാണ് ഈ വീഡിയോയില്‍ സൈനികര്‍ പങ്കുവെയ്ക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിലെ സേനയുടെ പോരാട്ട വീര്യം, ലക്ഷ്യം ഭേദിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പങ്കിട്ടാണ് സൈന്യം ഈ പുതിയ വീഡിയോ പുറത്ത് വിട്ടത്. ഇന്ത്യന്‍ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റ് തകരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എതിരാളിയുടെ വരും തലമുറകള്‍ക്ക് പോലും മറക്കാനാകാത്ത പാഠം പഠിപ്പിക്കുമെന്നാണ് വെസ്റ്റേണ്‍ കമാന്‍ഡ് പുറത്തുവിട്ട വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാക് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കരസേന മുമ്പും പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇത്രയും കൃത്യതയും വ്യക്തതയുമുള്ളത് ആക്രമണ ദൃശ്യങ്ങള്‍ സേന പുറത്തുവിടുന്നത് ആദ്യമായാണ്. ശനിയാഴ്ച വെസ്റ്റേണ്‍ കമാന്‍ഡിന്റെ കീഴിലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കഠ്യാര്‍ സൈനികര്‍ക്ക് മനോവീര്യം പകര്‍ന്നിരുന്നു. കൂടാതെ, പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമാന്‍ഡര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു

അതേ സമയം ഇന്ത്യ - പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്നുണ്ടാകില്ലെന്ന് സ്ഥിരീകരണം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യയ്ക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പാകിസ്ഥാനും തീരുമാനിച്ചു.

സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നെങ്കിലും ഇന്ന് വീണ്ടും ഇന്ത്യ- പാക് ഡിജിഎംഒ തല ചര്‍ച്ച നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ ഡിജിഎംഒ തല ചര്‍ച്ചയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയിലെ ധാരണകള്‍ തുടരും. ഇതിന് കാലപരിധി നിശ്ചിയിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി.

ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായിട്ടുണ്ടെന്നാണ് നേരത്തെ പാക് സൈനിക വൃത്തങ്ങള്‍ പാക് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിന്ധു നദി ജല കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്ന നിലപാട് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തീവ്രവാദ സ്‌പോണ്‍സറിംഗ് നിര്‍ത്താതെ പുനരാലോചനയില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്.

ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനും ഇതേ വഴി സ്വീകരിക്കുന്നത്. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലാണ് സംഘം. ബിലാവല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളിലാകും പര്യടനമെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂര്‍ വ്യോമത്താവളം സന്ദര്‍ശിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സിയാല്‍ക്കോട്ടിലെ സൈനിക കേന്ദ്രത്തിലെത്തിയിരുന്നു. ഇന്ത്യയെ എതിരാളി വികലമായി അനുകരിക്കുന്നുവെന്നാണ് പാക് നീക്കങ്ങളിലുയരുന്ന പരിഹാസം.

Similar News