പാലിയവും മോതിരവും ഏറ്റുവാങ്ങി; പത്രോസിന്റെ പിന്‍ഗാമിയായി സഭയുടെ സാരഥ്യം ഏറ്റെടുത്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ; ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് മാര്‍പാപ്പ; സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സഹജീവികളെ മനസിലാക്കി ജീവിക്കാം; ഇതു സ്‌നേഹത്തിന്റെ സമയമാണ്; ലോക സമാധാനത്തിനായി ഒരുമിക്കണമെന്നും ആഹ്വാനം
സഭയുടെ സാരഥ്യം ഏറ്റെടുത്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് തലവനായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും കര്‍മമണ്ഡലമായിരുന്ന പെറുവില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയത്.
പത്രോസിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കുര്‍ബാന മധ്യേ വലിയ ഇടയന്റെ വസ്ത്രവും(പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. സ്ഥാനാരോഹണച്ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.
ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് മാര്‍പാപ്പ പറഞ്ഞു. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടു പോകണം. ഐക്യമുള്ള സഭയാണ് തന്റെ ആഗ്രഹമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ഇത് സ്നേഹത്തിന്റെ സമയമാണ്. ലോകസമാധാനത്തിനായി ഒരുമിക്കണം. സമാധാനമുള്ള ഒരു പുതിയ ലോകത്തിലേയ്ക്ക് നടക്കണം. സ്നേഹിക്കാന്‍ മനുഷ്യന് സാധിക്കണം. ദൈവ സ്നേഹം ഉള്ളില്‍ നിറയുമ്പോള്‍ മാത്രമേ അപരസ്നേഹം സാധ്യമാവുകയുള്ളൂ. സ്നേഹത്തിന്റെ പാലങ്ങള്‍ തീര്‍ക്കണം. അങ്ങനെ പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കണം', ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് കുര്‍ബാന ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ തുറന്ന വാഹനത്തില്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീര്‍വദിച്ചു. കുര്‍ബാനമധ്യേ പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മം ഓര്‍മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും മാര്‍പാപ്പ സ്വീകരിച്ചതോടെ സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ് പൂര്‍ത്തിയായി. വിശുദ്ധ കുര്‍ബാനക്കിടയില്‍ ലത്തീന്‍, ഗ്രീക്ക് ഭാഷകളിലെ സുവിശേഷ പാരായണത്തിന് ശേഷമായിരുന്നു പാലിയവും മോതിരവും മാര്‍പാപ്പ സ്വീകരിച്ചത്.
പൗരസ്ത്യ സഭകളില്‍ നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാര്‍ഥിച്ചശേഷമാണ് മാര്‍പാപ്പ കുര്‍ബാനയ്‌ക്കെത്തിയത്. വിവിധ സഭാപ്രതിനിധികളും രാഷ്ട്രത്തലവന്മാരും ചടങ്ങില്‍ പങ്കെടുത്തു.
വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്‍, വൈദികന്‍, ഡീക്കന്‍ തുടങ്ങി വ്യത്യസ്ത പദവികളിലുള്ള മൂന്ന് കര്‍ദിനാള്‍മാരാണ് ഈ ചടങ്ങ് നിര്‍വഹിച്ചത്. ഡീക്കന്‍ കര്‍ദിനാളാണ് മാര്‍പാപ്പയെ പാലിയം അണിയിച്ചത്. തുടര്‍ന്ന് മാര്‍പാപ്പായുടെ മേല്‍ കര്‍ത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കര്‍ദിനാള്‍ പ്രത്യേക പ്രാര്‍ഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു മെത്രാന്‍ കര്‍ദിനാളില്‍ നിന്ന് മാര്‍പാപ്പ മോതിരം സ്വീകരിച്ചത്.
മോതിരവും പാലിയവും സ്വീകരിച്ച ലെയോ പതിനാലാമന്‍ വിശ്വാസികളെ ആശീര്‍വദിച്ചു. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പേര്‍ മുഴുവന്‍ വിശ്വാസികളെയും പ്രതിനിധാനം ചെയ്ത് മാര്‍പാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. ശേഷം മാര്‍പാപ്പ സുവിശേഷ സന്ദേശം നല്‍കുകയും വിശുദ്ധ കുര്‍ബാന തുടരുകയും ചെയ്തു. സ്ഥാനാരോഹണച്ചടങ്ങില്‍ ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളും രാഷ്ട്രത്തലവന്മാരും പ്രമുഖരും പങ്കെടുത്തു.
മെയ് എട്ടിനാണ് അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്തിനെയാണ് പുതിയ മാര്‍പാപ്പയായി കത്തോലിക്ക സഭ തെരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 133 കര്‍ദിനാള്‍മാരാണ് പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവില്‍ പങ്കെടുത്തത്. പരിഷ്‌കരണ വാദിയായി അറിയപ്പെടുന്ന കര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്ത്, ലെയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചു. ലെയോ പതിനാലാമന്‍ മാര്‍പാപ്പ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ (ഒ.എസ്.എ) സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന വേളയില്‍ കേരളം സന്ദര്‍ശിച്ചിരുന്നു. 2004 ഏപ്രില്‍ 22നാണ് കൊച്ചി കലൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലാണ് എത്തിയത്.
അഗസ്റ്റീനിയന്‍ സന്യാസ സഭയിലെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളില്‍ പങ്കെടുക്കാനായിരുന്നു സന്ദര്‍ശനം. അഗസ്റ്റിന്‍ സഭയുടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ടുള്ള മാര്‍പാപ്പ, കൊച്ചിയിലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ സെമിനാരിയില്‍ ഏതാനും ദിവസം താമസിക്കുകയും ചെയ്തിട്ടുണ്ട്.
സമാധാന ചര്‍ച്ച
സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷം വത്തിക്കാന്‍, റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അറിയിച്ചതോടെയാണ് വത്തിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്കു വേദിയാകുമെന്ന് മാര്‍ക്കോ റൂബിയോ അറിയിച്ചത്. ശത്രുക്കളെ പരസ്പരം ഒന്നിപ്പിക്കാനും മുഖാമുഖം കാണാനും പരസ്പരം സംസാരിക്കാനും പരിശുദ്ധ സിംഹാസനം എപ്പോഴും തയ്യാറാണെന്നും ആളുകള്‍ക്ക് വീണ്ടും പ്രത്യാശ കണ്ടെത്താനും അവര്‍ അര്‍ഹിക്കുന്ന സമാധാനം വീണ്ടെടുക്കാനും അതിലൂടെ കഴിയുമെന്നും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞിരുന്നു.
രാഷ്ട്രതലവന്മാരടക്കം പ്രമുഖര്‍
സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങാണ് നയിച്ചത്. നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യാന്‍തുംഗോ പാട്ടണും സംഘത്തിലുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരാണു യുഎസ് പ്രതിനിധികള്‍. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസ്, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ്, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ചടങ്ങില്‍ പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തോടു ചേര്‍ന്നുള്ള വത്തിക്കാന്‍ കൊട്ടാരത്തിലാകും ലിയോ പതിനാലാമന്‍ മാര്‍പാപ്പ താമസിക്കുക. മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് മാര്‍ത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.