വിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; പുതിയ വീടുകള്‍ വാങ്ങാന്‍ തടസ്സമില്ല; വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവര്‍ക്ക് നിയന്ത്രണം ബാധകമല്ല; വിദേശികള്‍ കൂട്ടത്തോടെ വീട് വാങ്ങാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്

വിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

Update: 2025-02-18 05:57 GMT

സിഡ്‌നി: ഓസ്ട്രേലിയയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവര്‍ക്ക് നിയന്ത്രണം ബാധകമല്ല. ഓസ്ട്രേലിയയില്‍ എത്തിയ വിദേശികള്‍ കൂട്ടത്തോടെ വീട് വാങ്ങാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയന്ത്രണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരും. ഓസ്ട്രേലിയയില്‍ ഓരോ വര്‍ഷവും 1800 ഓളം പ്രോപ്പര്‍ട്ടികളാണ് ഇത്തരത്തില്‍ വിറ്റു പോയിരുന്നത്.

പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികളും വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്ന താത്ക്കാലിക താമസക്കാര്‍ക്കും

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വീട് വാങ്ങാന്‍ കഴിയില്ല. വിദേശ ഉടമകളുടെ വകയായ കഴിഞ്ഞ ആറ് മാസമായി താമസമില്ലാതെ കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക ഫീസ് നല്‍കേണ്ടി വരും. ഓസ്ട്രേലിയയില്‍ വസ്തുക്കള്‍ വാങ്ങുന്നവര്‍ നിശ്ചിത കാലയളവിനുള്ളില്‍ തന്നെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ്. സിഡ്നിയും മെല്‍ബണും പോലെയുള്ള വന്‍ നഗരങ്ങളിലാണ് ജോലിയുടെ ഭാഗമായി എത്തിയ വിദേശകളില്‍ ഭൂരിപക്ഷവും താമസിക്കുന്നത്.

ഇന്ത്യക്കാര്‍ കുടിയേറ്റത്തിനായി ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രേലിയ. പുതിയ തീരുമാനം ഇവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനം. രാജ്യത്ത് താമസിക്കാനുള്ള വീടുകള്‍ ആവശ്യത്തിന് ലഭിക്കാതായതോടെയാണ് പുതിയ തീരുമാനമായി ഓസ്ട്രേലിയയുടെ ഭവന വകുപ്പ് രംഗത്തെത്തിയത്. വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 2027 മാര്‍ച്ച് 31 വരെയാണ് വിദേശ കുടിയേറ്റക്കാര്‍ സ്വന്തമായി വീടുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവ് നീട്ടണമോ എന്നുള്ള കാര്യം പിന്നീട് സര്‍ക്കാര്‍ അവലോകനം ചെയ്യും.

കുടിയേറ്റക്കാര്‍ ധാരാളമായി എത്തുന്നത് കാരണം വീടുകളുടെ ദൗര്‍ലഭ്യം ഓസ്ട്രേലിയയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വീട് നിര്‍മ്മിക്കുക അല്ലെങ്കില്‍ പൂര്‍ത്തിയായ വീട് വാങ്ങുക എന്നത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ലോകത്ത് തന്നെ ഏറ്റവും ചെലവേറിയതാണ്. സ്വന്തമായി വീട് വാങ്ങുക എന്നുള്ളത് പലര്‍ക്കും താങ്ങാനാകാത്ത സാഹചര്യവുണ്ട്. കുത്തനെ ഉയരുന്ന ജീവിതചെലവും അതിനൊപ്പം ഭവന വില ഉയരുന്നതും കാരണം യുവ വോട്ടര്‍മാര്‍ ഭരണകക്ഷിക്ക് എതിരാകുന്നത് തടയാനാണ് പുതിയ ഉത്തരവ്.

ഓസ്ട്രേലിയയുടെ തലസ്ഥാനമായ സിഡ്നിയില്‍ മാത്രം വീടുകളുടെ വില കഴിഞ്ഞ 10 വര്‍ഷത്തിനിടെ 70% ആണ് വര്‍ദ്ധിച്ചത്. ഓസ്ട്രേലിയയില്‍ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീട് വാങ്ങുന്നതിന് ശരാശരി 6 കോടി രൂപയിലേറെ മുടക്കണം. ഇതിന് പുറമേ ഇപ്പോള്‍ വീടുകളുടെ വാടകയും വര്‍ദ്ധിച്ചുവരികയാണ്. 2023 ജൂണ്‍ 30ന് അവസാനിച്ച 12 മാസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമി, വാസസ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ 27000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് സൗകര്യങ്ങളാണ് സ്വന്തമാക്കിയത്.

വിദേശത്തുനിന്നുള്ള കുടിയേറ്റക്കാര്‍ ഓസ്ട്രേലിയയില്‍ സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വാങ്ങി കൂട്ടുകയും ഓസ്ട്രേലിയക്കാര്‍ക്ക് സ്വന്തമായി വീട് വയ്ക്കാന്‍ പോലും സൗകര്യമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിരിക്കുന്നത്.

Tags:    

Similar News