ഞാന്‍ യോഗത്തിന് എത്തിയത് വൈകി; അതിന് മുമ്പേ ഇനി മത്സരത്തിനില്ലെന്ന് ലാലേട്ടന്‍ പറഞ്ഞു; അതറിയാതെ ഇപ്പോള്‍ ഇരിക്കുന്നതുപോലെ അങ്ങ് തുടര്‍ന്നാല്‍ പോരേ എന്ന് ചോദിച്ചു; ഞാന്‍ ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല; അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു; മറുനാടന്‍ വാര്‍ത്തയില്‍ ബൈജുവിന്റെ പ്രതികരണം ഇങ്ങനെ; 'അമ്മ'യിലെ ആ സംസാരം പുറത്തു വന്നതില്‍ നടന് അതൃപ്തി

Update: 2025-06-25 04:23 GMT

തിരുവനന്തപുരം: ചുമ്മാ താടിക്ക് കൈകൊടുത്ത് ഇരുന്നാല്‍ പോരേ..! സ്റ്റേജില്‍ കയറി പ്രസംഗിച്ച ബൈജു സന്തോഷ് കോനയടിച്ചു. കളിയാക്കിയെന്ന തോന്നലില്‍ പൊട്ടിത്തറിച്ച് മോഹന്‍ലാല്‍. ലാലേട്ടന്റെ ഉഗ്രകോപത്തില്‍ നിശബ്ദരായി താരങ്ങള്‍. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ മോഹന്‍ലാലിന്റെ കോപം കഴിഞ്ഞ ദിവസം മറുനാടന്‍ മലായളി വാര്‍ത്തയാക്കി. ഇതിന് പിന്നാലെ ഈ വാര്‍ത്തയില്‍ പ്രതികരിക്കുകയാണ് ബൈജു. എന്നാല്‍ ഇതില്‍ ഒരു വാസ്തവവുമില്ലെന്നും ഇപ്പോഴുള്ള കമ്മറ്റി തുടര്‍ന്നാല്‍ പോരെ എന്ന് പ്രസംഗത്തിനിടെ താന്‍ പറഞ്ഞതും മോഹന്‍ലാല്‍ അതിനു പറഞ്ഞ മറുപടിയുമാണ് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നതെന്നും ബൈജു സന്തോഷ് പറഞ്ഞു. മനോരമയോടാണ് ബൈജുവിന്റെ മറുനാടന്‍ വാര്‍ത്തയോടുള്ള പ്രതികരണം. അതില്‍ മോഹന്‍ലാല്‍ ദേഷ്യപ്പെട്ടുവെന്ന് ബൈജു പറയാതെ പറയുന്നുണ്ട്.

''സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടു. സത്യമറിയാതെ എന്തിനാണ് ചിലര്‍ ഇതിങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വാസ്തവം അതൊന്നുമല്ല. 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിങിനു മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ പങ്കെടുക്കുന്നത്. മീറ്റിങിനു കുറച്ചു വൈകിയാണ് എത്തിയതും. ഞാന്‍ എത്തിയപ്പോഴേക്കും ശ്രീ മോഹന്‍ലാല്‍ പ്രസംഗിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മറ്റിയും പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചിരുന്നു. ഞാന്‍ പ്രസംഗിക്കാന്‍ കയറിയപ്പോള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. എനിക്ക് ശ്രീ മോഹന്‍ലാല്‍ തുടരുന്നതായിരുന്നു താല്പര്യം. അദ്ദേഹത്തിന് തുടരാന്‍ താല്പര്യം ഇല്ല എന്നുള്ളകാര്യം എനിക്കറിയില്ലായിരുന്നു. പ്രസംഗത്തിനിടയില്‍ ഞാന്‍ പറഞ്ഞു ഈ കമ്മറ്റിയെ അനുകൂലിക്കുന്നവര്‍ ഉണ്ടെങ്കില്‍ കൈ പൊക്കൂ, ഇപ്പോള്‍ ഇരിക്കുന്നതുപോലെ അങ്ങ് തുടര്‍ന്നാല്‍ പോരേ, ഇപ്പോള്‍ ഉള്ള കമ്മറ്റി രണ്ടുവര്‍ഷം കൂടി അങ്ങനെ പോകട്ടെ എന്ന്, ഞാന്‍ കമ്മറ്റിയെ അനുകൂലിച്ചാണ് സംസാരിച്ചത്. അദ്ദേഹം നേരത്തെ തന്നെ മാറാന്‍ തീരുമാനിച്ച് ആ തീരുമാനം പ്രഖ്യാപിച്ചതിനു ശേഷവും ഞാന്‍ ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞതാണ്, അല്ലാതെ ഞങ്ങള്‍ തമ്മില്‍ വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. ഇത് 'അമ്മ' എന്ന സംഘടനയിലെ രണ്ട് അംഗങ്ങള്‍ തമ്മില്‍ നടത്തിയ സ്വകാര്യ സംഭാഷണമാണ്. അങ്ങനെ ഞങ്ങള്‍ എല്ലാവരും എന്തെല്ലാം സംസാരിക്കുന്നു. ഒരു സംഘടനയുടെ ജനറല്‍ബോഡിയില്‍ സംസാരിച്ച കാര്യങ്ങള്‍ എങ്ങനെയാണ് പുറത്തുപോകുന്നത്? അത് എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയാണെങ്കില്‍ ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ലല്ലോ. ആരാണ് അങ്ങനെ പ്രചരിപ്പിച്ചതെന്ന് എനിക്കറിയില്ല. എന്തായാലും ഇത്തരത്തില്‍ ഞങ്ങള്‍ തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് പ്രചരിപ്പിക്കേണ്ട ഒരു കാര്യവും അവിടെ നടന്നിട്ടില്ല.'' ബൈജു സന്തോഷ് പറഞ്ഞു.

താരസംഘടന മാധ്യമങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് ഈ യോഗത്തില്‍ സ്വീകരിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധിഖിന്റെ അറസ്റ്റിലേക്കും മറ്റും കടന്ന പശ്ചാത്തലത്തിലാണ് മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയത്. ഇത്തവണ താരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു പോലും സംഘടന നിയന്ത്രണം കൊണ്ടുവന്നു. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്തു എന്ന് വിലയിരുത്താതെയാണ് ഇത്തരം മാധ്യമങ്ങളെ വിലക്കുന്ന നീക്കങ്ങള്‍ അവര്‍ സ്വീകരിക്കുന്നത്. അമ്മ ജനറല്‍ ബോഡിയില്‍ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലും അനുവദിക്കാത്ത സമീപനം ഉണ്ടായി. മുന്‍ മാധ്യമപ്രവര്‍ത്തകനായ ഒരു യുട്യൂബ് ഉടമ ഹൈദരാലിക്ക് പരിപാടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരാര്‍ നല്‍കുകയാണ് സംഘടന ചെയ്തത്. ഇതോടെ മറ്റ് മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വന്നു. ജനറല്‍ ബോഡി നടന്ന ഗോകുലം പാര്‍ക്കിന്റെ പരിസരത്ത് പോലും മാറ്റു മാധ്യമങ്ങളെ അടുപ്പിക്കാത്ത നിലയാണ് ഉണ്ടായത്. സ്വന്തം ക്യാമറയില്‍ പകര്‍ത്തിയാല്‍ അത് കോപ്പിറൈറ്റ് അടിച്ചു പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തലും ഉണ്ടായി. ഇതില്‍ മാധ്യമങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. യോഗത്തിന്റെ വസ്തുതകള്‍ പുറത്തുവിടാത്ത ഇരുമ്പുമറ സൃഷ്ടിക്കുന്ന സമീപനം നന്നല്ലെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം. ഇതിനിടെയാണ് ആ യോഗത്തിലെ സുപ്രധാന പൊട്ടിത്തെറി മറുനാടന്‍ വാര്‍ത്തയാക്കിയത്.

ഞായറാഴ്ച്ച നടന്ന അമ്മ ജനറല്‍ ബോഡി യോഗം പുതിയ ഭരണസമതിയെ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുക്കാന്‍ ധാരണയില്‍ എത്തിയിരുന്നു. സംഘടനയുമായി സഹകരിക്കാന്‍ യുവതാരങ്ങള്‍ അടക്കം പലപ്രമുഖരും താല്‍പ്പാര്യം കാണിക്കാതെ വന്നതോടെ മോഹന്‍ലാല്‍ കടുത്ത വിഷമത്തിലായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും യോഗത്തിന് എത്തിയില്ല. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ സിനിമയില്‍ മാര്‍ക്കറ്റുള്ള നടന്‍മാര്‍ അമ്മയുമായി സഹകരിക്കാന്‍ താല്‍പ്പര്യവും കാണിക്കാറില്ല. യോഗത്തില്‍ ഇത്തരത്തില്‍ പലവിധ പ്രശ്നങ്ങള്‍ കൊണ്ട് പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ കടുത്ത അസ്വസ്ഥതയിലായിരുന്നു. ഈ അസ്വസ്ഥതയും സങ്കടവും ഒരു പൊട്ടിത്തെറിയിലേക്കും വഴിവെച്ചുവെന്നായിരുന്നു മറുനാടന്‍ വാര്‍ത്ത. യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇക്കുറി എത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെ വീണ്ടും അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്നാണ് സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞത്. ഗജവീരനായ മോഹന്‍ലാല്‍ തന്നെ സംഘടനയുടെ തലപ്പത്ത് വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിന് ശേഷമാണ് നടന്‍ ബൈജു സന്തോഷ് പ്രസംഗിച്ചത്. തന്റെ സ്വതസിദ്ധമായ തിരുവനന്തപുരം ഭാഷാ ശൈലിയില്‍ മോഹന്‍ലാലിനെ അല്‍പ്പം കോനയിച്ചു കൊണ്ടാണ് ബൈജു സംസാരിച്ചത്. ലാലേട്ടന്‍ ചുമ്മാ താടിക്ക് കൈയ്യും കടുത്ത് ഇരുന്നാല്‍ മതിയെന്നും മറ്റു കാര്യങ്ങളെല്ലാം മറ്റുള്ളവര്‍ ചെയ്യുമെന്നുമാണ് ബൈജു തന്റെ ശൈലിയില്‍ പറഞ്ഞത്. പ്രസംഗത്തിന് കയ്യടിക്കാന്‍ തയ്യാറായിരിക്കയായിരുന്നു യോഗത്തിന് എത്തിയവരും. എന്നാല്‍, എല്ലാവരെയും സ്തംബ്ധരാക്കി മോഹന്‍ലാല്‍ ബൈജുവിനോട് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.

ഇരുന്ന സീറ്റില്‍ നിന്നും ചാടിയേണീറ്റ മോഹന്‍ലാല്‍ കടുത്ത ഭാഷയില്‍ ബൈജുവിനോട് ക്ഷോഭിച്ചു. തന്നെ കളിയാക്കിയെന്ന തോന്നലിലാണ് ലാല്‍ പൊട്ടിത്തെറിച്ചത്. കാണുന്നവര്‍ക്ക് ബൈജുവിനോട് മുന്‍വിരോധം ഉണ്ടെന്ന വിധത്തിലായിരുന്നു ലാല്‍ ക്ഷോഭിച്ചത്. എന്നാല്‍ താന്‍ ലാലേട്ടനെ കളിയാക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് പറഞ്ഞ് ബൈജു ക്ഷമാപണം അടക്കം നടത്തി. ലാലേട്ടന് എന്തുപറ്റിയെന്നാണ് അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും ചോദിച്ചത്. പിന്നിട് എല്ലവരും ചേര്‍ന്ന് അദ്ദേശത്തെ ശാന്തനാക്കുകയായിരുന്നു. അതേസമയം വര്‍ഷങ്ങളായി സിനിമയില്‍ നില്‍ക്കുന്ന യുവതാരങ്ങള്‍ സംഘടനയുമായി സഹകരിക്കണം എന്നാണ് ലാലിന്റെ ആഗ്രഹം. അതനുസരിച്ചുള്ള മാറ്റങ്ങളിലേക്ക് സംഘടന കടക്കുമെന്നാണ് സൂചനകള്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗത്തെ കൊണ്ടുവരാനും ആലോചനയുണ്ട്. മൂന്നുമാസത്തിനകം അടുത്ത തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സംഘടനയില്‍ പ്രാരംഭചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

ഞായറാഴ്ച നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരണമെന്നായിരുന്നു അംഗങ്ങളുടെ പൊതുവികാരം. എന്നാല്‍ അത് തള്ളിക്കളഞ്ഞാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്. ഭരണസമിതിയിലെ ജനറല്‍ സെക്രട്ടറി അടക്കമുള്ളവരുടെ രാജിയിലേക്ക് നയിച്ച സാഹചര്യം പൂര്‍ണമായി മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോഹന്‍ലാലിന്റെ നയപ്രഖ്യാപനം. പുതിയ തലമുറയിലെ അംഗങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും അവര്‍ അധ്യക്ഷപദവിയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്താണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി മുകുന്ദന്‍ രാജിവെച്ച ട്രഷറര്‍ സ്ഥാനത്തേക്ക് അഡ്ഹോക് കമ്മിറ്റിയിലെ ഒരംഗം വരും. എന്നാല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ച ഒഴിവിലേക്ക് ഒരു വനിതയെ പരിഗണിക്കണമെന്ന ആവശ്യത്തിന് പൊതുയോഗത്തിലും മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരന്‍ 27 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടതെന്ന കാര്യവും വനിതാ ജനറല്‍ സെക്രട്ടറി എന്ന സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ അഡ്ഹോക് കമ്മിറ്റിയിലുള്ള വനിതകളായ അന്‍സിബ ഹസ്സന്‍, സരയൂ മോഹന്‍, അനന്യ, ജോമോള്‍ എന്നിവരിലാരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകില്ലെന്നാണ് വിവരം. സീനിയറായ മറ്റു ചില വനിതാ അംഗങ്ങള്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ എത്തിയേക്കുമെന്നാണ് സൂചന.

Tags:    

Similar News