കേന്ദ്രബജറ്റും, ഇന്ദ്രപ്രസ്ഥത്തില്‍ 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരക്കസേരയില്‍ ഇരുന്നതും എല്ലാം ചൂട് ചോരാതെ നിറച്ചതോടെ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍ തുടരുന്നു; റിപ്പോര്‍ട്ടറിനൊപ്പം എത്താനാവാതെ 24 ന്യൂസ്; അഞ്ചാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ്

അഞ്ചാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ്

Update: 2025-02-13 18:29 GMT

തിരുവനന്തപുരം: ഡല്‍ഹി വോട്ടെടുപ്പും വോട്ടെണ്ണലും കേന്ദ്ര ബജറ്റും ചര്‍ച്ചയും കാട്ടാന ആക്രമണവും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പോയ വാരത്തില്‍ കാതലുള്ള വാര്‍ത്തകളുമായി മുന്നേറിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബാര്‍ക്ക് റേറ്റിംഗില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി തുടരുന്നു.

ഷോമാന്‍ഷിപ്പിന്റെ ബലത്തില്‍ മുന്നേറുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍രണ്ടാം സ്ഥാനത്താണ്. ഇന്ന് പുറത്തുവന്ന 2025-ലെ അഞ്ചാം ആഴ്ചയിലെ ബാര്‍ക് റേറ്റിംഗിലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ചാനലുമാണ്.

പൊതുവേ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് കഴിഞ്ഞാഴ്ച അല്‍പം ഇടിഞ്ഞു ഏഷ്യാനെറ്റ് 94 പോയിന്റില്‍ നിന്ന് 90.94 പോയിന്റിലേക്ക് താണെങ്കിലും ഒന്നാം സ്ഥാനത്തിന് കോട്ടമൊന്നുമില്ല, അതേസമയം റിപ്പോര്‍ട്ടര്‍ ചാനല്‍ 71.89 പോയിന്റും നേടി. റിപ്പോര്‍ട്ടറിന് അടുത്തകാലത്തെങ്ങും ഏഷ്യാനെറ്റിനെ മറികടക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്. അതേസമയം മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോറിന്റെ റേറ്റിങ് നേരിയ തോതില്‍ ഉയര്‍ന്നു. 66.08 പോയിന്റില്‍ നിന്ന് 66.62 ആയി ഉയര്‍ന്നു. കേരളാ വിഷന്റെ പ്രൈം ബാന്‍ഡ് നേടിയാണ് റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്തുള്ളത്. 24 ന്യൂസ് ആകട്ടെ രണ്ടാമത്തെ പ്രൈം ബാന്‍ഡും നേടി. ഇതോടെയാണ് മറ്റ് പരമ്പരാഗത വാര്‍ത്താ പവര്‍ഹൗസുകളെ ഇവര്‍ പിന്നിലാക്കിയത്.





ഇപ്പോഴത്തെ നിലയില്‍ മത്സരം 24ഉം റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലാണ്. വാര്‍ത്താവതരണത്തിലെ ഗൗരവം വിടുന്നത് പ്രേക്ഷകരില്‍ ഭൂരിപക്ഷത്തിനും താല്‍പര്യമില്ലെന്ന് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റത്തില്‍ വ്യക്താകുന്നത്. അതുകൊണ്ട് തന്നെ കാമ്പുള്ള വാര്‍ത്തകളിലാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രദ്ധവെക്കുന്നത്.

മലയാളം വാര്‍ത്താ ചാനലുകളിലെ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ പോയവാരവും കടുത്ത മത്സരമാണ്. മൂന്ന് ആഴ്ചയായി നാലാം സ്ഥാനത്ത് തുടരുന്ന മാതൃഭൂമി ന്യൂസ് തന്നെയാണ് 2025-ലെ നാലാം ആഴ്ചയിലെ റേറ്റിങ്ങിലും നാലാം സ്ഥാനം നേടിയിരിക്കുന്നത്. മാതൃഭൂമി 36.75 പോയിന്റും മനോരമ 35.73 പോയിന്റുമാണ് നേടിയത്. മനോരമയ്ക്കും മാതൃഭൂമിക്കും പോയിന്റില്‍ നേരിയ വര്‍ദ്ധനയുണ്ട്

മലയാള മനോരമക്ക് ചാനല്‍ വളരെ പിന്നോട്ടുപോകുന്നതാണ് അടുത്തകാലത്തായി കാണുന്ന കാഴ്ച്ചകള്‍. സാങ്കേതികമായോ വാര്‍ത്താവതരണ രീതിയിലോ ഒരുതരത്തിലുളള നവീകരണവും ഇല്ലാത്ത ചാനലാണ് മനോരമ ന്യൂസ്. എഡിറ്റോറിയല്‍ വിഭാഗം കാലങ്ങളായി ഒരേ ശൈലി പിന്തുടരുന്നതും അവരുടെ ന്യൂനതയാണ്.

ജനം ടിവിയാണ് 21.31 പോയിന്റുമായി ആറാം സ്ഥാനത്ത്. 15.19 പോയിന്റുമായി കൈരളി ടിവിയും 14.62 പോയിന്റുമായി ന്യൂസ് 18 കേരളവും ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്. കൈരളി ന്യൂസ് എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടപ്പോഴും റേറ്റിങ്ങില്‍ ഏറ്റവും അവസാനക്കാരെന്ന ഖ്യാതിയുളള മീഡിയാ വണ്ണിന്റെ നിലയില്‍ മാറ്റമൊന്നുമില്ല.

Tags:    

Similar News